മൈസൂർ: എം.ബി.എ വിദ്യാർത്ഥിനിയെ (22) കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ അഞ്ചു പ്രതികളെ അറസ്റ്റ് ചെയ്തെന്ന് കർണാടക ഡി.ജി.പി പ്രവീൺ സൂദ്. തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശികളായ തൊഴിലാളികളാണ് പ്രതികൾ. ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കരുതുന്നതായും പ്രായം പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെല്ലാം ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കേസിൽ ആറ് എൻജിനിയറിംഗ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തെന്നായിരുന്നു ആദ്യ റിപ്പോർട്ട്.
ചൊവ്വാഴ്ച രാത്രി ടൂറിസ്റ്റ് കേന്ദ്രമായ ചാമുണ്ഡി ഹിൽസിന് സമീപം ലളിതാദ്രിപുര നോർത്ത് ലേഔട്ടിൽ സഹപാഠിക്കൊപ്പം എത്തിയ മഹാരാഷ്ട്ര സ്വദേശിയായ യുവതിയെ മദ്യലഹരിയിലായിരുന്ന പ്രതികൾ ആക്രമിക്കുകയായിരുന്നു. സഹപാഠിയെ മർദ്ദിച്ചവശനാക്കിയിരുന്നു. യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
@ സന്ധ്യ കഴിഞ്ഞാൽ പെൺകുട്ടികൾ പുറത്തിറങ്ങരുത്
വൈകിട്ട് ആറരയ്ക്ക് ശേഷം പെൺകുട്ടികൾ കാമ്പസിന് പുറത്തിറങ്ങരുതെന്ന് ഉത്തരവിറക്കി മൈസൂർ സർവകലാശാല. വൈകിട്ട് ആറരയ്ക്ക് ശേഷം മാനസ ഗംഗോത്രിയ കാമ്പസ്, കുക്കരഹള്ളി തടാകം എന്നിവിടങ്ങളിലേക്ക് പോകുന്നതിനാണ് വിലക്ക്. വിദ്യാർത്ഥിനികൾക്ക് മാത്രമായി ഉത്തരവിറക്കിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പൊലീസിന്റെ വാക്കാലുള്ള നിർദ്ദേശത്തെ തുടർന്നാണ് ഉത്തരവിറക്കിയതെന്നാണ് സർവകലാശാലയുടെ വാദം. വൈകിട്ട് ആറുമുതൽ ഒമ്പതുവരെ എല്ലാ ദിവസവും കാമ്പസിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥർ പട്രോളിംഗ് നടത്തുമെന്നും വിജനമായ സ്ഥലത്തേക്ക് പെൺകുട്ടികൾ ഒറ്റയ്ക്ക് സഞ്ചരിക്കരുതെന്നുമാണ് സർക്കുലർ ഉദ്ദേശിക്കുന്നതെന്നും സർവകലാശാല പറഞ്ഞു.
യോജിപ്പില്ലെന്ന് മുഖ്യമന്ത്രി
മാനഭംഗത്തിനിരയായ യുവതിയും സഹപാഠിയുമാണ് സംഭവത്തിനു കാരണക്കാർ എന്നതരത്തിൽ ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാനുള്ള അധികാരമുണ്ടെന്ന് അരഗ ജ്ഞാനേന്ദ്രയും പ്രതികരിച്ചു.
@ പ്രതികളെ വെടിവച്ച് കൊല്ലണമെന്ന് കുമാരസ്വാമി
മൈസൂർ മാനഭംഗക്കേസ് പ്രതികളെ ഹൈദരാബാദ് മാതൃകയിൽ പൊലീസ് വെടിവച്ചു കൊല്ലണമെന്ന് ജനതാ ദൾ നിയമസഭാ കക്ഷി നേതാവും മുൻ കർണാടക മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. പ്രതികളെ ജാമ്യത്തിലിറങ്ങാൻ അനുവദിക്കരുത്. ഹൈദരാബാദ് പൊലീസിന്റെ നടപടി കർണാടകയും മാതൃകയാക്കണം - അദ്ദേഹം പറഞ്ഞു.
കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. പ്രതികളെ പൊലീസ് വെടിവച്ചു കൊല്ലുന്നത് ക്രിമിനൽ കുറ്റമല്ലേ എന്ന് സുപ്രീംകോടതി അഭിഭാഷകനായ കെ.വി ധനഞ്ജയ് ട്വീറ്റ് ചെയ്തു.
മൈസൂർ മാനഭംഗക്കേസിനെക്കുറിച്ച് തനിക്കൊന്നും അറിയില്ലെന്ന ബി.ജെ.പി എം പി ജി.എം.സിദ്ധേശ്വരയുടെ പ്രതികരണവും വിവാദമായി. താൻ കണ്ടിട്ടുമില്ല, മൈസൂരിനെ പ്രതിനിധീകരിക്കുന്ന ആളുമല്ലെന്നായിരുന്നു എം.പിയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |