ന്യൂഡൽഹി: ഭരണാധികാരികൾ വസ്തുതകൾ മൂടിവയ്ക്കുമ്പോൾ സത്യങ്ങൾ വിളിച്ചുപറയാൻ ജനങ്ങൾക്ക് ബാദ്ധ്യതയുണ്ടെന്നും അത് അവരുടെ അവകാശമാണെന്നും സുപ്രീംകോടതി ജഡ്ജി ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. സത്യം പറയാനുള്ള ജനങ്ങളുടെയും നിയമത്തിന്റെയും അവകാശം എന്ന വിഷയത്തിൽ എം.സി. ചാഗ്‌ല അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ രാജ്യങ്ങൾ സത്യം മൂടിവയ്ക്കുന്നത് പതിവാണ്. പെന്റഗൺ പേപ്പർ പുറത്തുവരുന്നതുവരെ വിയറ്റ്‌നാം യുദ്ധത്തിലെ യു.എസിന്റെ പങ്ക് വ്യക്തമായിരുന്നില്ല. ഇന്ന് പല രാജ്യങ്ങളും കൊവിഡ് വിവരങ്ങളിൽ വെള്ളം ചേർക്കുന്നു. അതിനാൽ സത്യം അറിയാൻ സർക്കാരുകളെ ആശ്രയിക്കാനാകില്ല. ഇക്കാര്യത്തിൽ പൊതുജനങ്ങൾ മുന്നോട്ടുവരണം. സർക്കാരുകളുടെ കള്ളക്കളി പുറത്തുകൊണ്ടുവരണം.
കള്ളം പറഞ്ഞ് ജനാധിപത്യത്തിന് പിടിച്ചു നിൽക്കാനാകില്ല. സത്യമുണ്ടായാലേ ജനങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വാസം വരൂ. സത്യം അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇക്കാര്യത്തിൽ കോടതിക്കും വലിയ പങ്കുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
വിദ്യാർത്ഥികൾക്ക് സത്യവും മിഥ്യയും തിരിച്ചറിയാൻ കഴിയുന്ന അന്തരീക്ഷം വിദ്യാലയങ്ങളിലും വേണം. നിഷ്പക്ഷ വാർത്തകൾ നൽകി മാദ്ധ്യമങ്ങൾക്കും വലിയ പങ്കുവഹിക്കാനാകും. നിർഭാഗ്യവശാൽ ഇന്ത്യയിൽ സ്ത്രീകൾ, ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് സത്യം വിളിച്ചു പറയാനുള്ള സാഹചര്യമില്ലെന്നും ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |