ന്യൂഡൽഹി: ഒമ്പത് മുതൽ 12 വരെയുള്ള ക്ളാസുകളിലെ കുട്ടികൾക്കായി നാളെ മുതൽ സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ പാലിക്കേണ്ട കൊവിഡ് മാനദണ്ഡങ്ങൾ വിശദീകരിച്ച് ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിട്ടി മാർഗരേഖ ഇറക്കി. ഇതുപ്രകാരം ക്ളാസിൽ പകുതി കുട്ടികളെ മാത്രമെ ഇരുത്താവൂ. ബാക്കി കുട്ടികൾക്ക് ഓൺലൈൻ ക്ളാസുകൾ തുടരും.
കുട്ടികൾ രക്ഷിതാക്കളുടെ സമ്മതപത്രത്തോടെ വേണം സ്കൂളിലെത്താൻ. നിർബന്ധിച്ച് വരുത്തരുത്. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന കുട്ടികളും അദ്ധ്യാപകരും വരേണ്ട. പകുതി കുട്ടികളെ വച്ച് സ്കൂളിൽ ക്ളാസുകൾ നടത്താൻ പ്രത്യേക ടൈംടേബിൾ തയാറാക്കണം. ഇരിപ്പിടങ്ങൾ തമ്മിൽ അകലമുണ്ടാകണം.
കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് വായു സഞ്ചാരമുള്ള സ്ഥലത്ത് സൗകര്യമൊരുക്കാം. തിരക്കൊഴിവാക്കാൻ ഭക്ഷണ സമയം ക്രമീകരിക്കണം. കുട്ടികൾ ഭക്ഷണം, പേന, പെൻസിൽ, പുസ്തകങ്ങൾ തുടങ്ങിയവ പരസ്പരം കൈമാറരുത്.
സ്കൂൾ പ്രവേശന കവാടത്തിൽ തിരക്കൊഴിവാക്കണം. രാവിലെത്തെയും വൈകിട്ടത്തെയും ഷിഫ്റ്റുകൾ തമ്മിൽ ഒരു മണിക്കൂർ എങ്കിലും സമയവ്യത്യാസം വേണം.
അടിയന്തര സാഹചര്യം നേരിടാൻ ഒരു ക്വാറന്റൈൻ മുറി തയാറാക്കണം.
സ്കൂളിൽ നിലവിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രങ്ങളെയും ക്ളാസുകളെയും തമ്മിൽ വേർതിരിക്കണം.
9 മുതൽ 12 വരെയുള്ള കുട്ടികൾക്കായി നാളെ മുതലും ഒരാഴ്ച കഴിഞ്ഞ് 6മുതൽ എട്ടുവരെയുള്ള ക്ളാസിലെ കുട്ടികൾക്കും സ്കൂളിൽ ക്ളാസ് നടത്താനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |