ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ കർഷക സമരത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ച 'കർഷകരുടെ തല തല്ലിപ്പൊളിക്കാൻ' ഐ.എ.എസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചതിൽ മാപ്പുപറഞ്ഞ് ജില്ലാ മജിസ്‌ട്രേറ്റ്. കർണാൽ സബ് ഡിവിഷൻ മജിസ്‌ട്രേറ്റ് (എസ്.ഡി.എം) ആയുഷ് സിൻഹയാണ് പൊലീസുകാർക്ക് വിവാദ നിർദ്ദേശം നൽകിയത്. ഇതിൽ ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ ഖേദം രേഖപ്പെടുത്തുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് നിഷാന്ത് യാദവ് പറഞ്ഞു.
' എസ്.ഡി.എം വളരെ നല്ല ഓഫീസറാണ്. ചില വാക്കുകൾ ഉപയോഗിക്കാൻ പാടില്ലായിരുന്നു. ആ നിമിഷത്തിന്റെ സമ്മർദ്ദത്തിൽ അദ്ദേഹം അങ്ങനെ ഉപയോഗിച്ചതാണ്. തെറ്റായ ഉദ്ദേശ്യത്തിൽ പറഞ്ഞതാകില്ല.'- ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
വിവാദ പരാമർശത്തിൽ ഉദ്യോഗസ്ഥനെ തള്ളാതെ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രംഗത്തെത്തി. ഉദ്യോഗസ്ഥൻ ഉപയോഗിച്ച വാക്കുകളിൽ തെറ്റുണ്ടെങ്കിലും ക്രമസമാധാനം നിലനിറുത്തുന്നതിനായി കർക്കശമായ സമീപനം അത്യാവശ്യമാണെന്ന് ഖട്ടർ അറിയിച്ചു.
ഉദ്യോഗസ്ഥന്റെ വീഡിയോ വൈറലായതിനു പിന്നാലെ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ ഹരിയാന ഉപമുഖ്യമന്ത്രിയും ജൻനായിക് ജനാതാ പാർട്ടി നേതാവും കൂടിയായ ദുഷ്യന്ത് ചൗട്ടാല നിർദേശിച്ചു. '2018 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരായ വീഡിയോ വൈറലായി. രണ്ടു ദിവസത്തേക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്ന വിശദീകരണമാണ് അദ്ദേഹം നൽകിയത്. എന്നാൽ 365 ദിവസം ഉറങ്ങാനാകാത്തവരാണ് കർഷകർ. അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകുമെന്നുറപ്പാണ്.' ചൗട്ടാല പറഞ്ഞു.
കർഷക സമരത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിച്ച കർഷകർക്കെതിരെ കർണാൽ ബസ്താർ ടോൾ പ്ലാസയിൽ ശനിയാഴ്ച നടന്ന ലാത്തിച്ചാർജിൽ ഒരു കർഷകൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധം ശക്തമായി തുടരുമെന്ന് കർഷകർ
ഹരിയാനയിലെ കർണാലിൽ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധം ശക്തമാക്കി കർഷകർ. കർഷകരുടെ തല തല്ലിപ്പൊളിക്കാൻ നിർദ്ദേശിച്ച എസ്.ഡി.എം ആയുഷ് സിൻഹയ്ക്ക് എതിരായ നിയമനടപടികൾ ചർച്ചചെയ്യാൻ കർഷക സംഘടനകൾ ഇന്ന് യോഗം ചേരും. പ്രധാന റോഡുകൾ ഉപരോധിച്ചുള്ള പ്രതിഷേധം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |