ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ആർ.എസ്.എസ് ഇക്കാര്യം നിഷേധിച്ചുവെങ്കിലും കൂടിക്കാഴ്ച നടന്ന കാര്യം വിശ്വാസയോഗ്യമായ കേന്ദ്രങ്ങൾ സ്ഥിരീകരിച്ചതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലിനും അഞ്ചിനും ഇടയ്ക്കായിരുന്നു ഇരുവരും കണ്ടത്. ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്‌ഗേവാറിന്റെ പൂർവിക വീടും ബോബ്‌ഡെ സന്ദർശിച്ചു.
നാഗ്പൂർ സ്വദേശിയായ ബോബ്‌ഡെ നിരവധി വർഷം നിയമജ്ഞനായി പ്രവർത്തിച്ചത് ഇവിടെയായിരുന്നു. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം ഡൽഹിയിലും നാഗ്പൂരിലുമായി കഴിയുകയാണിപ്പോൾ. ചീഫ് ജസ്റ്റിസായിരിക്കെ നാഗ്പൂരിൽ വച്ച് ബി.ജെ.പി നേതാവിന്റെ മകന്റെ ആഡംബര ബൈക്കിൽ കയറി ബോബ്‌ഡെ ഫോട്ടോയെടുത്തത് വിവാദമായിരുന്നു. ബി.ജെ.പി. നേതാവ് സോൻബ മുസലെയുടെ മകന്റേതായിരുന്നു ബൈക്ക്. ഈ വർഷം മാർച്ചിൽ, ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ ഏകീകൃത സിവിൽ കോഡിനെ ബോബ്‌ഡെ പ്രകീർത്തിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |