ന്യൂഡൽഹി: അവശ്യ വസ്തുക്കൾക്ക് വില വർദ്ധിപ്പിക്കുന്നതാണ് കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര ഉത്പാദന വളർച്ചയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില കുറഞ്ഞിട്ടും സാധാരണക്കാർ വിലക്കയറ്റത്തിൽ പൊറുതിമുട്ടുകയാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കൊവിഡിന് ഇടയിലും രാജ്യത്ത് ഏപ്രിൽ - ജൂൺ പാദത്തിൽ 20.1 ശതമാനം ആഭ്യന്തര വളർച്ചയുണ്ടായെന്ന റിപ്പോർട്ട് വന്ന സാഹചര്യത്തിലാണ് രാഹുലിന്റെ പ്രതികരണം.
കഴിഞ്ഞ ഏഴുവർഷമായി ഗ്യാസ്, ഡീസൽ, പെട്രോൾ തുടങ്ങിയവയുടെ വില വർദ്ധിപ്പിക്കുന്നതാണ് ആഭ്യന്തര ഉത്പാദന വളർച്ചയുടെ തോത്. ഇന്ധന വിലവർദ്ധനയിലൂടെ സർക്കാർ 23 ലക്ഷം കോടി രൂപ വരുമാനമുണ്ടാക്കി.
വാഹനങ്ങൾക്ക് ഇന്ധനം അടിക്കുന്നവർക്ക് നേരിട്ടും ഇന്ധന വില മറ്റു മേഖലകളിലുണ്ടാക്കുന്ന വിലക്കയറ്റം പരോക്ഷമായും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 2014ൽ കോൺഗ്രസ് അധികാരമൊഴിയുന്ന സമയത്ത് 410 രൂപയായിരുന്ന പാചകവാതക സിലിണ്ടറിന്റെ വിലയിൽ 116 ശതമാനം വർദ്ധനവുണ്ടായി. പെട്രോൾ വിലയിൽ 42 ശതമാനവും ഡീസൽ വിലയിൽ 55ശതമാനവും വർദ്ധനവുണ്ടായി. അതേസമയം അന്താരാഷ്ട്ര എണ്ണ വില അന്ന് ബാരലിന് 105 യു.എസ് ഡോളർ ആയിരുന്നത് ഇന്ന് 72 യു.എസ് ഡോളാറായി കുറഞ്ഞിട്ടുണ്ട്.
ഇന്ധന വിലവർദ്ധനവിലൂടെ കർഷകർ, തൊഴിലാളികൾ, കച്ചവടക്കാർ, ചെറുകിട വ്യവസായികൾ, കരാർ തൊഴിലാളികൾ, ശമ്പളം വാങ്ങുന്നവർ തുടങ്ങിയവരുടെ പണം ഇല്ലാതാകുകയും പ്രധാനമന്ത്രിയുടെ ഇഷ്ടക്കാരായ മൂന്ന് നാല് വ്യവസായികൾ നേട്ടമുണ്ടാക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരുടെ കൈയിൽ നിന്ന് കവർന്ന 23 ലക്ഷം കോടി രൂപ ഇവരുടെ കൈകളിലേക്കാണ് പോകുന്നത്.
ഇതിനൊപ്പമാണ് കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ പണമാക്കൽ പദ്ധതിയിലൂടെ കുറഞ്ഞ വിലയ്ക്ക് ഇഷ്ടക്കാർക്ക് കൈമാറുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
ജി.എസ്.ടി, കാർഷിക നിയമം, ഇന്ധന വില തുടങ്ങിയവയൊന്നും രാജ്യത്തെ ചെറുപ്പക്കാർക്ക് ഗുണം ചെയ്യുന്നില്ല. ഇക്കാര്യം യുവതലമുറ ഗൗരവമായി ചിന്തിക്കണമെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |