ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് സൈനികപിന്മാറ്റം പൂർത്തിയായതിന് തൊട്ടുപിന്നാലെ കാശ്മീർ അടക്കമുള്ള പ്രദേശങ്ങൾ ഇസ്ളാം വിരുദ്ധരിൽ നിന്ന് വീണ്ടെടുക്കാൻ ആഗോള ജിഹാദിന് ആഹ്വാനം ചെയ്‌ത ഭീകരസംഘടനയായ അൽഖ്വയ്ദയുടെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ പാക് ചാരസംഘടനയായ ഐ.എസ്.ഐയ്ക്ക് പങ്കുണ്ടെന്ന് ഇന്ത്യ സംശയിക്കുന്നു. സൊമാലിയ, ലെവാന്റ്, ഇസ്ളാമിക് മഗ്‌രബ്, യെമൻ തുടങ്ങിയ രാജ്യങ്ങളിലും ജിഹാദിന് ആഹ്വാനം ചെയ്‌ത അൽഖ്വയ്ദ റഷ്യൻ റിപ്പബ്ളിക് ചെച്നിയ, ചൈനയുടെ കീഴിലുള്ള സിൻചിയാംഗ് പ്രദേശങ്ങളെ ഒഴിവാക്കിയതാണ് സംശയത്തിന് കാരണം. താലിബാൻ ഭരണകൂടത്തിന് പിന്തുണ നൽകുന്ന റഷ്യയെയും ചൈനയെയും പിണക്കാതിരിക്കാനാണ് ഈ നടപടിയെന്നാണ് റിപ്പോർട്ടുകൾ. ഇറാക്ക്, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ സാന്നിദ്ധ്യമുള്ള മേഖലയാണ് ചെച്‌നിയ. ചൈനീസ് നിയന്ത്രണത്തിലുള്ള സിൻജിയാംഗിൽ മുസ്ളീങ്ങളെ അടിച്ചമർത്തുന്നതായി ആരോപണമുണ്ട്.
പാശ്‌ചാത്യ ശക്തികളുടെ സ്വേച്ഛാധിപത്യത്തിൽ നിന്ന് മറ്റിടങ്ങളിലെയും മുസ്ളീം ജനതയ്ക്ക് സ്വാതന്ത്ര്യം നേടാൻ ദൈവം സഹായിക്കട്ടെയെന്നും അൽഖ്വയ്‌ദ മാദ്ധ്യമ വിഭാഗമായ അസ്‌സഹബിൽ വന്ന പ്രസ്‌താവനയിൽ പറയുന്നു.
മുൻപ് അഫ്ഗാൻ ഭരിച്ചിരുന്ന കാലത്തും താലിബാന്റെ അജണ്ടയിൽ കാശ്മീർ ഉണ്ടായിരുന്നില്ല. ഇക്കുറി ലോകത്തിന് മുന്നിൽ നല്ല പ്രതിച്ഛായ സൃഷ്‌ടിക്കാൻ ആഗ്രഹിക്കുന്ന താലിബാൻ മറ്റുള്ള രാജ്യങ്ങളുടെ വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അൽഖ്വയ്‌ദ വഴി താലിബാനെ സമ്മർദ്ദത്തിലാക്കാൻ ഐ.എസ്.ഐ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. അൽഖയ്‌ദ മേധാവി അയ്മാൻ അൽ സാഹിരിയടക്കമുള്ള നേതാക്കൾ പാകിസ്ഥാനിലുണ്ടെന്നാണ് സൂചന. അഫ്ഗാനിലെ താലിബാൻ ഭരണകൂടത്തിന് നേതൃത്വം നൽകുമെന്ന് കരുതുന്ന സുപ്രീംകമാൻഡർ ഹയ്ബത്തുള്ള അഖുൻഡ്സാദയും ഐ.എസ്.ഐയുടെ നിയന്ത്രണത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
@ അൽഖ്വയ്‌ദയുടെ കാശ്മീർ പ്രസ്‌താവന അഫ്ഗാനിൽ വേരുകളുള്ള പാക് ഭീകര സംഘടനകളായ ലഷ്കർ ഇ തയ്ബ, ജയ്ഷെ മുഹമ്മദ് എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്നതാണ്. വെടിനിറുത്തലിനെ തുടർന്ന് നിശബ്‌ദമായ പാക് അതിർത്തിയിലെ ഭീകര ക്യാമ്പുകൾ താലിബാന്റെ തിരിച്ചുവരവിനെ തുടർന്ന് വീണ്ടും സജീവമായതായി റിപ്പോർട്ടുണ്ട്. കാശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ഹർകതുൽ അൻസാർ അടക്കം നിരവധി സംഘടനകൾക്ക് താലിബാൻ മുമ്പ് പ്രോത്സാഹനം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |