ന്യൂഡൽഹി: സിക്ക് മതക്കാരുടെ അഞ്ച് പുണ്യപുരുഷൻമാരെ പരാമർശിക്കുന്ന 'പഞ്ച് പ്യാരി' എന്ന വാക്ക് ദുരുപയോഗം ചെയ്‌തതിന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഹരീഷ് റാവത്ത് ഉത്തരാഖണ്ഡിലെ ഒരു ഗുരുദ്വാരയിൽ തറ തൂത്തുവാരിയും സന്ദർശകരുടെ ചെരുപ്പുകൾ വൃത്തിയാക്കിയും പ്രായശ്ചിത്തം ചെയ്‌തു.
പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവജോത് സിംഗ് സിദ്ദുവിനെയും അനുയായികളെയും വിശേഷിപ്പിക്കാൻ 'പഞ്ച്പ്യാരി' എന്ന വാക്ക് ഉപയോഗിച്ചത് തെറ്റായെന്നും പ്രായശ്ചിത്തം ചെയ്യുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.
ഇത്പ്രകാരമാണ് ഇന്നലെ ഉത്തരാഖണ്ഡിലെ ഉധംനഗർ സിംഗിലുള്ള നാനാക് മാത്താ ഗുരുദ്വാരയിൽ എത്തി വിശ്വാസികളുടെ ചെരുപ്പും ഷൂസും തുടച്ച് വൃത്തിയാക്കിയത്. തുടർന്ന് അദ്ദേഹം ഗുരുദ്വാര ചൂലുകൊണ്ട് തൂത്തു.
സിക്കുകാരുടെ പത്താം ഗുരുവായ ഗുരുഗോവിന്ദ് സിംഗ് സിക്ക് ഖൽസയുടെ പ്രചാരകരായ അഞ്ചു ശിഷ്യൻമാരാണ് 'പഞ്ച് പ്യാരെ' എന്നറിയപ്പെടുന്നത്. പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ സിദ്ധുവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ച ചെയ്യുമ്പോൾ 'പഞ്ച്പ്യാരെ' എന്ന വാക്ക് ഉപയോഗിച്ചത് വിവാദമായതോടെയാണ് പ്രായശ്ചിത്തം ചെയ്യാൻ റാവത്ത് തീരുമാനിച്ചത്.
ബഹുമാനാർത്ഥമാണ് ഉപയോഗിച്ചതെങ്കിലും വാക്കിന്റെ പ്രാധാന്യം വച്ച് അത് പാടില്ലായിരുന്നുവെന്ന് മനസിലാക്കുന്നതായി റാവത്ത് പറഞ്ഞു. എതിരാളികൾ അതേറ്റെടുത്താൽ അടുത്തവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ തിരിച്ചടിയാകുമെന്ന് ബോധ്യമുള്ളതിനാൽ ഹരീഷ് റാവത്ത് പ്രായശ്ചിത്തം വൈകിച്ചില്ല. സിക്ക് വികാരം വ്രണപ്പെടുത്തിയ റാവത്തിനെതിരെ കേസെടുക്കണമെന്ന് അകാലിദൾ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |