ന്യൂഡൽഹി: തമിഴ്നാട്ടിൽ സ്കൂളുകൾ തുറന്നതിന് പിന്നാലെ മൂന്നു കുട്ടികൾക്കും ഒരു അദ്ധ്യാപികയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. നാമക്കൽ, കൂഡല്ലൂർ, അരിയല്ലൂർ ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. അതേസമയം സെപ്തംബർ ഒന്നു മുതൽ തുറന്നു പ്രവർത്തിക്കുന്ന ചില സ്കൂളുകളിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് പരാതിയുണ്ട്.
നാമക്കൽ ജില്ലയിലെ നമക്കാംപാളയം സർക്കാർ സ്കൂളിൽ പത്താം ക്ളാസ് വിദ്യാർത്ഥിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ക്ളാസിൽ ഒപ്പമിരുന്ന മറ്റ് വിദ്യാർത്ഥികൾ നെഗറ്റീവ് ആണ്. കൂഡല്ലൂരിൽ സ്കൂളിൽ എത്തിയ ശേഷം അസ്വസ്ഥത പ്രടിപ്പിച്ച അദ്ധ്യാപികയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവർ രണ്ട് ഡോസ് വാക്സിനെടുത്തിരുന്നു. കൊവിഡ് ബാധിച്ച മറ്റ് രണ്ടു കുട്ടികൾ അരിയല്ലൂർ ജില്ലയിലാണ്.
രാജ്യത്ത് 4ലക്ഷം ആക്ടീവ്കേസുകൾ
രാജ്യത്ത് 42,618 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 330 മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകളിൽ 29,322ഉം കേരളത്തിൽ നിന്നാണ്. 4,313 കേസുകളുമായി മഹാരാഷ്‌ട്രയാണ് രണ്ടാം സ്ഥാനത്ത്. രാജ്യത്തെ ആകെ ആക്ടീവ് കേസുകൾ 4,05,681 ആയി. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്‌ത ആകെ കേസുകൾ 3,29,45,907. ആകെ മരണം 4,40,225.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |