മുംബയ്: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരസംഘടനയുമായി ആർ.എസ്.എസിനെ താരതമ്യം ചെയ്ത കവി ജാവേദ് അക്തറിനെതിരെ രൂക്ഷ വിമർശനവുമായി ശിവസേന.
ഇത്തരം താരതമ്യങ്ങൾ തെറ്റാണെന്നും ഹിന്ദു സംസ്കാരത്തോടുള്ള അനാദരവാണെന്നും ശിവസേന മുഖപത്രമായ സാമ്ന മുഖപ്രസംഗത്തിൽ പറഞ്ഞു.
'ചിലർ എല്ലാവരെയും താലിബാനുമായി താരതമ്യം ചെയ്യുന്നതാണ് സമൂഹത്തിനും മനുഷ്യവർഗത്തിനും ഏറ്റവും വലിയ ഭീഷണി. ജനാധിപത്യ രാജ്യങ്ങളല്ലാത്ത പാകിസ്ഥാനും ചൈനയും അഫ്ഗാനിലെ താലിബാനെ പിന്തുണയ്ക്കുന്നു. ഈ രണ്ട് രാജ്യങ്ങളിലും മനുഷ്യാവകാശങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ വ്യക്തി സ്വാതന്ത്ര്യം മാനിക്കപ്പെടുന്ന ജനാധിപത്യ രാഷ്ട്രമാണ് നമ്മുടേത്. അതിനാൽ ആർ.എസ്.എസിനെ താലിബാനുമായി താരതമ്യം ചെയ്യുന്നത് തെറ്റാണ്.' സാമ്ന അതിന്റെ മുഖപ്രസംഗത്തിൽ പറഞ്ഞു.
ആർ.എസ്.എസ്., വി.എച്ച്.പി തുടങ്ങിയ സംഘടകൾക്ക് ഹിന്ദുത്വം ഒരു സംസ്‌കാരമാണ്. ഹിന്ദുക്കളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടരുതെന്ന് ആർ.എസ്.എസും വി.എച്ച്.പിയും ആഗ്രഹിക്കുന്നു. മാത്രമല്ല, അവർ ഒരിക്കലും സ്ത്രീകളുടെ അവകാശങ്ങൾക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ അഫ്ഗാനിസ്ഥാനിൽ സ്ഥിതി വഷളാണ്. ഭയത്താൽ ആളുകൾ അവരുടെ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നു. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നുവെന്നും സാമ്ന പറഞ്ഞു.
കഴിഞ്ഞദിവസം ഒരു ടെലിവിഷൻ ചാനലിനോട് സംസാരിക്കവേയാണ് കവിയും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അക്തർ വിവാദമായ പ്രസ്താവന നടത്തിയത്. 'താലിബാന്റെ സമീപനം പ്രാകൃതമാണ്. അവരുടെ പ്രവൃത്തികൾ നിന്ദ്യമാണ്. ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കണമെന്നു പറയുന്ന താലിബാനെപ്പോലെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കണമെന്ന് പറയുന്ന ചിലരുണ്ട്. താലിബാനെ പിന്തുണയ്ക്കുന്നവരുടെയും ആർ.എസ്.എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്‌രംഗ്‌ദളിനെയും പിന്തുണയ്ക്കുന്നവരുടെയും ചിന്താഗതി ഒന്നുതന്നെയാണ്' അക്തർ പറഞ്ഞു.
ഇതിന് പിന്നാലെ ജാവേദ് അക്തറിനെതിരേ ബി.ജെ.പി രംഗത്തെത്തിയിരുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പുപറഞ്ഞില്ലെങ്കിൽ അക്തർ പങ്കാളിയായ ഒറ്റ സിനിമപോലും പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പാർട്ടി വക്താവും എം.എൽ.എയുമായ രാം കദം മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |