ഹരിയാന ബോർഡ് ഒഫ് സ്കൂൾ എഡ്യൂക്കേഷന് കീഴിൽ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായംകൂടിയ വിദ്യാർത്ഥി
ചണ്ഡീഗഢ്: വയസ് 86. അപകടത്തിൽ കൈയൊടിഞ്ഞു. ഇനി പത്താംക്ളാസ് പരീക്ഷയെഴുതുന്നതെന്തിനാ?.
സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ചോദ്യത്തിന് മുന്നിൽ ഹരിയാന മുൻ മുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവുമായ ഓംപ്രകാശ് ചൗട്ടാല പതറിയില്ല. പത്തുവർഷം മുമ്പ് തന്നെ പത്താംക്ളാസിൽ തോല്പിച്ച ഇംഗ്ളീഷ് പരീക്ഷ പരീക്ഷാ അധികൃതർ അനുവദിച്ച ഒമ്പതാംക്ളാസ് വിദ്യാർത്ഥിയുടെ സഹായത്തോടെ ചൗട്ടാല എഴുതി.
ഫലം വന്നപ്പോൾ 88 മാർക്ക്!. മിന്നും വിജയം.
മാത്രമല്ല ബോർഡ് ഒഫ് സ്‌കൂൾ എഡ്യൂക്കേഷൻ ഒഫ് ഹരിയാനയ്ക്ക് (ബി.എസ്.ഇ.എച്ച്) കീഴിൽ പത്താം ക്ലാസ് പാസാകുന്ന ഏറ്റവും പ്രായംകൂടിയ വിദ്യാർത്ഥിയെന്ന ചരിത്രനേട്ടവും ഓം പ്രകാശ് ചൗട്ടാലയ്ക്ക് സ്വന്തം.
10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുമ്പോഴാണ് ചൗട്ടാല പത്താംക്ലാസ് പരീക്ഷ എഴുതിയത്. പക്ഷേ, ഇംഗ്ലീഷിൽ തോറ്റു. എങ്കിലും ദേശീയ ഓപ്പൺ സ്‌കൂൾ പദ്ധതി പ്രകാരം അദ്ദേഹം പ്ലസ്ടു പഠനം തുടങ്ങി. പരീക്ഷകളെല്ലാം എഴുതി. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് ഫലം പ്രഖ്യാപിച്ചപ്പോൾ എല്ലാവിഷയത്തിനും ജയി
ച്ചു. പക്ഷേ, പത്താംക്ളാസ് ഇംഗ്ളീഷ് പരീക്ഷ ജയിക്കാതെ ഫലം പുറത്തുവിടില്ല. സർട്ടിഫിക്കറ്റും ലഭിക്കില്ല. തുടർന്നാണ് ചൗട്ടാല ആഗസ്റ്റ് 18ന് പത്താം ക്ലാസ് ഇംഗ്ലീഷ് പരീക്ഷയെഴുതിയത്.
വിജയിച്ചതോടെ ബോർഡ് ഇദ്ദേഹത്തിന്റെ തടഞ്ഞുവച്ചിരിക്കുന്ന പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിക്കും.
പിതാവായ ദേവിലാൽ രാഷ്ട്രീയത്തിൽ സജീവമായതോടെ ചൗട്ടാലക്ക് വിദ്യാഭ്യാസം ഉപേക്ഷിച്ച് കൃഷിയും കുടുംബകാര്യങ്ങളും നോക്കിനടത്തേണ്ടിവന്നതായി മകൻ അഭയ് സിങ് ചൗട്ടാല പറഞ്ഞു.
വെല്ലുവിളിയേറെ
കൊവിഡ് മൂലം പരീക്ഷ നടത്താൻ കഴിയാത്തതിനാൽ വിദൂരവിദ്യാഭ്യാസത്തിന് രജിസ്റ്റർ
ചെയ്ത കുട്ടികൾക്കെല്ലാം ബി.എസ്. ഇ.എച്ച് ബോർഡ് 33 ശതമാനം പാസ് മാർക്കാണ് നൽകിയത്. 33 ശതമാനം മാത്രം മാർക്കുള്ളതിനാൽ ചൗട്ടാലയ്ക്ക് ബിരുദത്തിന് പ്രമുഖ കോളേജുകളിൽ പ്രവേശനം ലഭിക്കാനിടയില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ദ്ധർ പറയുന്നത്. നിലവിൽ ഹരിയാനയിൽ 39,000 വിദ്യാർത്ഥികൾ 33 ശതമാനം മോഡറേഷൻ മാർക്കോടെ ബിരുദ പ്രവേശനത്തിന് കാത്തിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |