ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന വാദം കേൾക്കൽ മൗലിക അവകാശമാക്കണമെന്ന ഹർജിയിൽ സുപ്രീംകോടതി നോട്ടീസ് അയച്ചു. ബാർ കൗൺസിൽ ഒഫ് ഇന്ത്യയ്ക്കും സുപ്രീംകോടതി ബാർ അസോസിയേഷനുമാണ് കോടതി നോട്ടീസ് അയച്ചത്. വീഡിയോ കോൺഫറൻസ് ഒഴിവാക്കി കോടതി മുറിയിൽ നേരിട്ടുള്ള വാദം കേൾക്കൽ ആരംഭിക്കാനുള്ള ഉത്തരാഖണ്ഡ് ഹൈക്കോടതി തീരുമാനം സ്റ്റേ ചെയ്യാനും സുപ്രീംകോടതി വിസമ്മതിച്ചു.
ആൾ ഇന്ത്യ അസോസിയേഷൻ ഒഫ് ജൂറിസ്റ്റ് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി എം.എസ്. വിഷ്ണു ശങ്കറും, മാദ്ധ്യമ പ്രവർത്തകനായ സ്പർശ് ഉപാധ്യായയുമാണ് ഹർജിക്കാർ. വിഡിയോ കോൺഫറൻസിലൂടെ വാദം കേൾക്കുന്നതിനാൽ അഭിഭാഷകർ പ്രതിസന്ധിയിൽ ആണെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ ചെയർമാൻ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
നിലവിൽ തന്നെ പല രാജ്യങ്ങളിലെയും കോടതികളിൽ തീരുമാനം എടുക്കൽ പ്രക്രീയയിൽ നിർണ്ണായക പങ്ക് നിർമ്മിത ബുദ്ധിക്ക് ഉണ്ടെന്ന് ബെഞ്ചിന് നേതൃത്വം വഹിച്ച ജസ്റ്റിസ് എൽ. നാഗേശ്വർ റാവു ചൂണ്ടിക്കാട്ടി. എന്നാൽ ഇന്ത്യൻ കോടതികളിൽ നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള തീരുമാനമെടുക്കൽ പാടില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഹർജി നാല് ആഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി സുപ്രീംകോടതി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |