ന്യൂഡൽഹി: സൈനിക വിഭാഗങ്ങളിലെ ലിംഗവിവേചനത്തിന് വിരാമമിട്ട് നാഷണൽ ഡിഫെൻസ് അക്കാദമിയിലും (എൻ.ഡി.എ) നേവൽ അക്കാദമിയിലും വനിതകൾക്കും പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ.
വനിതകൾക്ക് അവസരം നിഷേധിക്കുന്നത് മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകയായ കുഷ് കൽറ നൽകിയ പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച വിശദീകരണത്തിലാണ് കേന്ദ്രം ചരിത്രപരമായ തീരുമാനം അറിയിച്ചത്. എൻ.ഡി.എയിലൂടെ സ്ഥിരം കമ്മിഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാനും തീരുമാനമായി.
സൈനിക വിഭാഗങ്ങളിൽ ലിംഗ നീതി ഉറപ്പാക്കുന്ന തീരുമാനമെടുത്തതിൽ സന്തോഷമുണ്ടെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, എം.എം.സുന്ദരേഷ് എന്നിവർ വ്യക്തമാക്കി.
രാജ്യത്തിന്റെ ബഹുമാനം നേടിയിട്ടുള്ള സൈനിക വിഭാഗങ്ങൾ ലിംഗനീതിയുടെ കാര്യത്തിൽ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കോടതി ഉത്തരവുകൾക്ക് കാത്ത് നിൽക്കാതെ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. കേസ് 22ലേക്ക് മാറ്റി.
ഇക്കൊല്ലം നടക്കില്ല കേന്ദ്രം
ഈ അദ്ധ്യയന വർഷത്തിൽ വനിതകൾക്ക് പ്രവേശനം നൽകുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുള്ളതായി കേന്ദ്രം കോടതിയിൽ അറിയിച്ചു. നിലവിൽ വനിതകളുടെ പ്രവേശനത്തിനുള്ള മാർഗരേഖ ഇല്ല. അത് തയാറാക്കാൻ സമയം വേണം. ആവശ്യം വാക്കാൽ അംഗീകരിച്ച കോടതി നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം ഫയൽ ചെയ്യാൻ നിർദേശിച്ചു.
'പരിഷ്‌കാരങ്ങൾ ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷേ സ്ഥായിയായി എന്തൊക്കെ മാറ്റങ്ങളാണ് വരുത്തുന്നതെന്നും സമയപരിധി നിശ്ചയിക്കണമെന്നും' ബെഞ്ച് വ്യക്തമാക്കി.
ഈ വർഷം നടക്കുന്ന എൻ.ഡി.എ പ്രവേശന പരീക്ഷയിൽ വനിതകൾക്കും പങ്കെടുക്കാമെന്ന് കഴിഞ്ഞ ആഗസ്റ്റ് 18ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതേത്തുടർന്ന് ഈ മാസം അഞ്ചിന് നടത്താനിരുന്ന പരീക്ഷ നവംബർ 24 ലേക്ക് നീട്ടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |