ന്യൂഡൽഹി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഡയറക്ടറായി മൂന്നാം വർഷവും സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടിയ കേന്ദ്ര സർക്കാർ തീരുമാനം സുപ്രീം കോടതി ശരിവച്ചു. എന്നാൽ നീട്ടിയ കാലാവധി അവസാനിക്കുന്ന നവംബർ 2ന് ശേഷം വീണ്ടും കാലാവധി നീട്ടരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോമൺ കോസ് എന്ന സന്നദ്ധസംഘടന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് നഗേശ്വര റാവു ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
അസാധാരണമായ സാഹചര്യങ്ങളിൽ കാലാവധി നീട്ടാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന വാദം അംഗീകരിച്ച കോടതി സുപ്രധാനമായ കേസുകളുടെ അന്വേഷണം നടക്കുകയാണെങ്കിൽ കാലാവധി നീട്ടാമെന്നും വ്യക്തമാക്കി.
2018 നവംബർ 19നാണ് സഞ്ജയ് മിശ്രയെ ഇ.ഡി ഡയറക്ടറായി നിയമിച്ചത്. കേന്ദ്ര വിജിലൻസ് കമ്മിഷൻ ആക്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് വർഷമായിരുന്നു നിയമന കാലാവധി. 2020 നവംബറിൽ വിരമിക്കേണ്ടിയിരുന്ന അദ്ദേഹത്തിന് 60 വയസ് തികഞ്ഞിട്ടും പ്രത്യേക ഭേദഗതിയിലൂടെ വീണ്ടും കാലവധി നീട്ടി നൽകിയ നടപടിയെ ചോദ്യം ചെയ്താണ് ഹർജിക്കാർ കോടതിയിലെത്തിയത്. കേരളത്തിലെ സ്വർണക്കടത്ത് ഉൾപ്പടെയുള്ള സുപ്രധാനമായ കേസുകളുടെ അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കുന്നത് എസ്.കെ. മിശ്രയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |