ന്യൂഡൽഹി: യു.എ.പി.എ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ അന്വേഷണ ഏജൻസികൾക്ക് അന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി നീട്ടാൻ മജിസ്‌ട്രേറ്റിന് യോഗ്യതയില്ലെന്ന് സുപ്രീംകോടതി. യു.എ.പി.എ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം മജിസ്‌ട്രേറ്റിന് ഈ അവകാശമില്ല. ജസ്റ്റിസുമാരായ യു.യു ലളിത്, എസ്. രവീന്ദ്ര ഭട്ട്, ബെലം എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
യു.എ.പി.എ. 4 3 ഡി. (2) (ബി) വകുപ്പ് അനുസരിച്ച് എൻ.ഐ.എ നിയമപ്രകാരം രൂപീകരിച്ച പ്രത്യേക കോടതികൾക്ക് മാത്രമേ അന്വേഷണ കാലാവധി നീട്ടാൻ അവകാശമുള്ളൂവെന്ന് കോടതി വ്യക്തമാക്കി.
ഭോപ്പാലിലെ ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റിനെതിരെ മദ്ധ്യപ്രദേശ് സ്വദേശിയായ സാദിഖ് നൽകിയ പരാതിയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 90 ദിവസം കഴിഞ്ഞ് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിൽ അന്വേഷണ ഏജൻസി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷ സമർപ്പിച്ച സാദിഖിന് ജാമ്യം നൽകാൻ മജിസ്‌ട്രേറ്റ് വിസമ്മതിച്ചു.മജിസ്‌ട്രേറ്റിന്റെ വിധി ഉയർത്തിക്കാട്ടി, മദ്ധ്യപ്രദേശ് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളി.
ഭോപ്പാൽ മജിസ്‌ട്രേറ്റ് അന്വേഷണ കാലാവധി നീട്ടി നൽകിയത് വസ്തുത പരിഗണിക്കാതെയാണെന്ന് സാദിഖിന്റെ അഭിഭാഷകൻ സിദ്ധാർത്ഥ ദവെ സുപ്രീംകോടതിയെ അറിയിച്ചു. യു.എ.പി.എ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും, കേന്ദ്ര ഏജൻസികളോ സംസ്ഥാന സർക്കാരുകളോ അന്വേഷിച്ചാലും, പ്രത്യേക കോടതികൾ എൻ.ഐ.എ ആക്ട് പ്രകാരം വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
പ്രസ്തുത വിധി പ്രകാരം 180 ദിവസത്തേക്ക് സമയം നീട്ടാൻ പ്രത്യേക കോടതിക്ക് മാത്രമേ അധികാരമുള്ളൂ എന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതിക്ക് ജാമ്യവും അനുവദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |