വൈറസ് സ്ഥിരീകരിച്ച് 30 ദിവസത്തിനകമെങ്കിൽ കൊവിഡ് മരണം
ന്യൂഡൽഹി: കൊവിഡ് മരണങ്ങൾക്ക് നഷ്‌ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ, കൊവിഡ് മരണമായി പരിഗണിക്കുന്നതിനുള്ള മാനദണ്ഡം വ്യക്തമാക്കി കേന്ദ്ര മാർഗരേഖ.
കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് ചികിത്സയിലിരിക്കെ വിഷം ഉള്ളിൽ ചെന്നോ, ആത്മഹത്യ, കൊലപാതകം, അപകടം തുടങ്ങിയവയാലോ മരിക്കുന്നത് കൊവിഡ് മരണമല്ല.
സുപ്രീംകോടതി നിർദ്ദേശപ്രകാരം കേന്ദ്ര ആരോഗ്യമന്ത്രാലയും ഐ.സി.എം.ആറും സംയുക്തമായി തയ്യാറാക്കിയ മാർഗരേഖ സംബന്ധിച്ച സത്യവാങ്മൂലം കേന്ദ്രം ശനിയാഴ്ച വൈകിട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് ദുരന്ത നിവാരണ നിയമപ്രകാരം നാല് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, റീപക് കൻസാൽ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് മാർഗരേഖ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചത്. ഈ ഹർജിയിലെ മരണ മാനദണ്ഡം സംബന്ധിച്ച വിഷയം ഇന്നും നഷ്ടപരിഹാരം സംബന്ധിച്ച വിഷയം അടുത്തയാഴ്ചയും പരിഗണിക്കും.
നഷ്ടപരിഹാരം നൽകാൻ കേന്ദ്രം ഉന്നയിച്ച തടസവാദങ്ങൾ കഴിഞ്ഞ ജൂണിൽ ജസ്റ്റിസുമാരായ എം.ആർ. ഷാ, അശോക് ഭൂഷൺ എന്നിവരുടെ ബെഞ്ച് തള്ളിയിരുന്നു. കൊവിഡ് മരണങ്ങൾക്ക് ധനസഹായം നൽകിയേ മതിയാകൂവെന്നും തുക ദേശീയ ദുരന്ത നിവാരണ അതോറിട്ടിക്ക് തീരുമാനിക്കാമെന്നും വ്യക്തമാക്കി. നഷ്ടപരിഹാരം നൽകുന്നതിൽ ദുരന്ത നിവാരണ അതോറിറ്റി കൃത്യവിലോപം കാട്ടിയെന്ന് കോടതി കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.
മരണ സർട്ടിഫിക്കറ്റ് മാർഗ്ഗരേഖ
ആർ.ടി.പി.സി.ആർ, മോളിക്കുലാർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റിലൂടെയോ ആശുപത്രിയിലോ അല്ലാതെയോ കൊവിഡ് സ്ഥിരീകരിച്ചവരാണ് കൊവിഡ് ബാധിതർ.
രോഗ നിർണയത്തിനുശേഷം ചികിത്സയിലിരിക്കെ മരിക്കുന്നയാളുടെ സർട്ടിഫിക്കറ്റിൽ മരണകാരണം കൊവിഡാണെന്ന് രേഖപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകും.
30 ദിവസത്തിനുശേഷവും ആശുപത്രിയിൽ കൊവിഡിന് ചികിത്സയിൽ കഴിയവേ മരിച്ചാൽ ആനുകൂല്യത്തിന് അർഹത
എന്തുകൊണ്ട് 30 ദിവസം
ഐ.സി.എം.ആർ പഠനത്തിൽ 95 % കൊവിഡ് മരണങ്ങളും വൈറസ് ബാധിച്ച് 25 ദിവസത്തിനകമാണെന്ന് കണ്ടെത്തി.
ആക്ഷേപങ്ങൾ പരിഹരിക്കാൻ
മരണസർട്ടിഫിക്കറ്റിൽ പരാതികൾ പരിഹരിക്കാൻ ഓരോ ജില്ലയിലും സമിതി.
കളക്ടർ, ചീഫ് മെഡിക്കൽ ഓഫീസർ,അഡിഷണൽ ചീഫ് മെഡിക്കൽ ഓഫീസർ, പ്രിൻസിപ്പൽ അല്ലെങ്കിൽ മെഡിക്കൽ കോളേജിലെ വകുപ്പ് തലവൻ, കൊവിഡ് വിദഗ്ദ്ധൻ എന്നിവർ അംഗങ്ങൾ.പരാതി 30 ദിവസത്തിനകം പരിഹരിക്കണം.
സുപ്രീംകോടതി ഇടപെടൽ
മാർഗരേഖയുണ്ടാക്കാൻ ജൂൺ 30നാണ്
സുപ്രീംകോടതി നിർദ്ദേശിച്ചത്. പിന്നീട് നിരവധി തവണ സമയം നീട്ടി നൽകി. അവസാനം കേസെടുത്തപ്പോൾ, ഈ മാസം 11നകം മാർഗരേഖ ഇറക്കാൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |