ന്യൂഡൽഹി: രണ്ടാം യു.പി.എ സർക്കാർ അധികാരത്തിലിരിക്കെ, ഡൽഹി അക്ബർ റോഡിലെ എ.ഐ.സി.സി ആസ്ഥാനത്തെ ഒരു മുറിയിൽ മാത്രം പുലർച്ചെ വരെ വെളിച്ചമുണ്ടാകും. പകലത്തെ തിക്കും തിരക്കുമൊഴിഞ്ഞ് രാത്രി പരിസരം നിശബ്‌ദമായിരിക്കെ, സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിൽ പറയും 'ഒാസ്‌കാർജി കോ നീന്ദ് നഹി ഹെ' (ഒാസ്‌കാർജിക്ക് ഉറക്കമില്ല).
പാർട്ടി അദ്ധ്യക്ഷ സോണിയാഗാന്ധിയുടെ വിശ്വസ്‌തനും എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന ഓസ്‌കാർ ഫെർണാണ്ടസിന്റെ മുറിയായിരുന്നു അത്.
യു.പി.എ കാലത്ത് കോൺഗ്രസിനുള്ളിലെ സംഘടനാപരമായ കാര്യങ്ങളിൽ പാർട്ടിയെ സഹായിക്കാൻ പ്രണബ് മുഖർജി, കമൽനാഥ്, ഗുലാംനബി ആസാദ് തുടങ്ങിയവരുണ്ടായിരുന്നെങ്കിലും രാഷ്‌ട്രീയ പാരമ്പര്യമില്ലാത്ത ഒതുങ്ങിയ പ്രകൃതക്കാരനായ ഓസ്‌കാർ ഫെർണാണ്ടസിനും സോണിയ ഗാന്ധി ദൗത്യങ്ങൾ നൽകിയിരുന്നു. തിരശീലയ്ക്ക് പിന്നിലിരുന്ന് പ്രവർത്തിക്കുന്ന മികച്ച സംഘാടകനായാണ് അദ്ദേഹം പാർട്ടിയിൽ അറിയപ്പെട്ടിരുന്നത്. 17 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യും. പുലർച്ചെ മൂന്നിനാണ് ഓഫീസിൽ നിന്ന് മടങ്ങുക.
1980ൽ സിൻഡിക്കേറ്റ് ബാങ്ക് സ്ഥാപകനും കോൺഗ്രസ് (യു) നേതാവുമായ ടി.എ.പൈയെ പരാജയപ്പെടുത്തിയാണ് ഉഡുപ്പിയിൽ നിന്ന് ലോക്‌സഭയിലെത്തുന്നത്. അത് ഡൽഹി രാഷ്‌ട്രീയത്തിലേക്ക് വഴി തുറന്നു. പിന്നീട് രാജീവ് ഗാന്ധിയുടെ സെക്രട്ടറി പദത്തിലൂടെ ഗാന്ധി കുടുംബവുമായി അടുത്തു. രാജീവിന് ശേഷം പാർട്ടി നിയന്ത്രണം സോണിയാ ഗാന്ധിയുടെ വസതിയായ പത്താം നമ്പർ ജൻപഥിൽ കേന്ദ്രീകരിച്ചപ്പോഴാണ് ഓസ്‌കാറിന്റെ വാക്കുകൾക്ക് വിലയേറിയത്. പിന്നീട് രാഹുൽ ഗാന്ധി ചെറുപ്പക്കാരുടെ രാഹുൽ ബ്രിഗേഡ് രൂപീകരിച്ചപ്പോഴും ഓസ്‌കാറിനെ അവഗണിച്ചില്ല.
ഖദറിനുള്ളിലെ കലാകാരൻ
അറിയപ്പെടുന്ന യക്ഷഗാന കലാകാരനായിരുന്നു ഓസ്കാർ ഫെർണാണ്ടസ്. സഹനടൻമാരിലൊരാൾ കർണാടകയിൽ നിന്നുള്ള മറ്റൊരു മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വീരപ്പമൊയ്‌ലി. കൂടാതെ കുച്ചിപ്പുഡി നർത്തകനും ചർച്ച് കൊയർ ഗായകനുമായിരുന്നു. തബല, ഹാർമോണിയം, കീബോർഡ് തുടങ്ങിയ സംഗീതോപകരണങ്ങളിലും വിദഗ്ദ്ധനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |