SignIn
Kerala Kaumudi Online
Friday, 19 April 2024 6.35 PM IST

പെഗസസ്: സത്യവാങ്മൂലം നൽകാതെ കേന്ദ്രം, വ്യക്തിസ്വാതന്ത്ര്യം ലംഘിച്ചെങ്കിൽ അറിയണമെന്ന് സുപ്രീം കോടതി

peg

ന്യൂഡൽഹി:ഇസ്രയേലി ചാര സോഫ്റ്റ് വെയറായ പെഗസസ് ഉപയോഗിച്ച് വ്യക്തികളുടെ ഫോൺ ചോർത്തിയെന്ന് ആരോപിച്ചും അതിൽ അന്വേഷണം ആവശ്യപ്പെട്ടും സമർപ്പിച്ച ഹർജികളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ ഇടക്കാല വിധി പ്രഖ്യാപിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

പെഗസസ് ഉപയോഗിച്ച് ഫോൺചോർത്തൽ നടത്തിയോ ഇല്ലയോ എന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന കേന്ദ്രസർക്കാരിന്റെ നിലപാട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവർത്തിക്കുകയായിരുന്നു. രാജ്യസുരക്ഷയെ മുൻനിറുത്തിയാണ് വെളിപ്പെടുത്താത്തതെന്നും വിവരങ്ങൾ വെളിപ്പെടുത്തിയാൽ ഭീകരർക്ക് സോഫ്റ്റ് വെയർ തിരിച്ചറിഞ്ഞ് ചെറുക്കാൻ അവസരം ഒരുങ്ങുമെന്നും തുഷാർ മേത്ത ബോധിപ്പിച്ചു. കേന്ദ്ര സർക്കാർ നേരിട്ട് രൂപീകരിക്കുന്ന സമിതി വിഷയം പഠിക്കുമെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.

എന്നാൽ, ദേശീയ സുരക്ഷയെ കുറിച്ച് പറയേണ്ടതില്ലെന്നും സാധാരണ പൗരൻമാരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് കടന്നു കയറിയോ എന്നതാണ് അറിയേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. സമിതി രൂപീകരിക്കുമോ ഇല്ലയോ എന്നത് വിഷയമല്ലെന്നും വ്യക്തമാക്കി.

നിലപാട് വ്യക്തമാക്കാൻ സത്യവാങ്മൂലം സമർപ്പിക്കുമോ ഇല്ലയോ എന്നതാണ് ചോദ്യം. പരാതിയുമായി മാദ്ധ്യമപ്രവർത്തകരും ആക്റ്റിവിസ്റ്റുകളുമടക്കം ഞങ്ങളെ സമീപിച്ചിരിക്കുകയാണ്. അവർക്ക് ഒരു മറുപടി നൽകിയേ മതിയാകുവെന്നും ബെഞ്ച് വ്യക്തമാക്കി.

രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ വിധിയുണ്ടാകുമെന്നും ഇതിനിടെ പുനർചിന്തനമുണ്ടായാൽ അറിയിക്കണമെന്നും തുഷാർ മേത്തയോട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമാ കോഹ്ലി എന്നിവർ അംഗങ്ങളുമായ ബെഞ്ച് നിർദേശം നൽകി.

അന്വേഷണം ആവശ്യപ്പെട്ട് പന്ത്രണ്ടിലേറെ ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. കേന്ദ്രത്തിന്റെ നിലപാട് ആഗസ്റ്റ് 12ന് സുപ്രീംകോടതി തേടിയിരുന്നു. പലപ്രാവശ്യം സമയം നീട്ടി ആവശ്യപ്പെട്ടശേഷം ഇന്നലെയാണ് സത്യവാങ്മൂലം സമർപ്പിക്കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

പൊരുത്തക്കേടെന്ന് ഹർജിക്കാർ

പെഗസസ് ഉപയോഗം സർക്കാർ നിഷേധിക്കുന്നില്ലെന്ന് പരാതിക്കാർക്കു വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി . വിവരങ്ങൾ നിഷേധിക്കുന്നത് പൗരന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതിന് തുല്യമാണ്.ജർമനി അടക്കമുള്ള രാജ്യങ്ങൾ പെഗസസ് ചോർത്തൽ അംഗീകരിച്ചുകഴിഞ്ഞു. എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതിനു കഴിയുന്നില്ലെന്ന് മാദ്ധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ എന്നിവർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചോദിച്ചു.

ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആദ്യം പറഞ്ഞ കേന്ദ്രം ഇപ്പോൾ ഗുരുതരവിഷയമെന്ന നിലപാടിലെത്തിയതായി മാദ്ധ്യമപ്രവർത്തകനും ഫോൺചോത്തൽ ഇരയുമായ പരഞ്‌ജോയ് ഗുഹജ താക്കൂർത്തയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. റിട്ട. ജഡ്ജി അദ്ധ്യക്ഷനായ സമിതിയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം വാദിച്ചു.

ഹർജിക്കാർ

അഭിഭാഷകൻ എം.എൽ. ശർമ, മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ, സി.പി.എം എം.പി. ജോൺ ബ്രിട്ടാസ്, ഫോൺ ചോർത്തലിന് വിധേയരായ പരഞ്‌ജോയ് ഗുഹജ താക്കൂർത്ത, എസ്.എൻ.എം അബ്ദി, പ്രേം ശങ്കർ ഝാ, രൂപേഷ് കുമാർ സിംഗ്, ഇപ്സ ശതാക്ഷി, സാമൂഹിക പ്രവർത്തകൻ ജഗ്ദീപ് ചോക്കർ, നരേന്ദ്ര കുമാർ മിശ്ര എന്നിവരും എഡിറ്റേഴ്സ് ഗിൽഡ് ഒഫ് ഇന്ത്യയുമാണ് ഹർജിക്കാർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PEGASUS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.