മുംബയ്: കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനഷ്ടക്കേസിൽ നടി കങ്കണ റണൗട്ടിന് അന്തിമ താക്കീത് നൽകി മുംബയ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി.
പുതിയ സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തിരക്കിലായിരുന്നുവെന്നും കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്നും പറഞ്ഞ് ഇന്നലെ കോടതിയിൽ ഹാജരാകാതിരുന്ന കങ്കണയുടെ ഹർജി അംഗീകരിച്ച കോടതി, അടുത്ത തിങ്കളാഴ്ച (20) നടക്കുന്ന ഹിയറിംഗിന് ഹാജരായില്ലെങ്കിൽ നടിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി.
അതേസമയം പരാതിക്കാരനായ ജാവേദ് അക്തർ ഭാര്യ ശബാന ആസ്മിക്കൊപ്പം കോടതിയിലെത്തി. കങ്കണയ്ക്ക് ഹാജരാകൻ ഒരു അവസരം കൂടി നൽകുന്നതിനെ എതിർത്ത അക്തറിന്റെ അഭിഭാഷകൻ കോടതി നടപടി വൈകിപ്പിക്കാനുള്ള നിടിയുടെ തന്ത്രമാണിതെന്ന് അഭിഭാഷകൻ ആരോപിച്ചു.
കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കങ്കണ നൽകിയ ഹർജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു.
2020ലാണ് ജാവേദ് അക്തർ കങ്കണയ്‌ക്കെതിരെ പരാതി നൽകിയത്. ബോളിവുഡിൽ പലരെയും ആത്മഹത്യയിലേക്കുനയിക്കുന്ന സംഘത്തിന്റെ ഭാഗമാണ് ജാവേദ് അക്തർ എന്നായിരുന്നു കങ്കണയുടെ പരാമർശം. ഇത് തന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നവയാണെന്നും നടപടി സ്വീകരിക്കണമെന്നും കാട്ടിയാണ് ജാവേദ് കേസ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |