ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ച അഭിഭാഷകർക്ക് പ്രത്യേകം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ അഭിഭാഷകന് 10,000 രൂപ പിഴ വിധിച്ച് സുപ്രീംകോടതി.
'നിങ്ങൾ ഒരു കറുത്ത കോട്ടിട്ടത് കൊണ്ട് മാത്രം നിങ്ങളുടെ ജീവന് മറ്റുള്ളവരുടേതിനേക്കാൾ വിലയുണ്ടെന്ന് കരുതരുതെന്ന്' ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, വിക്രം നാഥ്, ബി.വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് പ്രതികരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് നിരവധിപ്പേരാണ് മരിച്ചത്. നിങ്ങൾക്ക് മാത്രമായി ഒരു പ്രത്യേകതയുമില്ലെന്നും കോടതി ശാസനയുടെ സ്വരത്തിൽ പറഞ്ഞു.
കൊവിഡ് ബാധിച്ച് മരിച്ച 60 വയസിൽ താഴെയുള്ള അഭിഭാഷകരുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകമെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. പ്രദീപ് കുമാർ യാദവ് ഹർജി നൽകിയത്. ഹർജി പ്രശസ്തിയ്ക്ക് വേണ്ടി കെട്ടിച്ചമച്ചതാണെന്നും കൃത്രിമമാണെന്നും കോടതി കുറ്റപ്പെടുത്തി.
'കൊവിഡിന് ഇരയായ അഭിഭാഷകർക്ക് മാത്രമായി എന്തെങ്കിലും പ്രത്യേകത ഉണ്ടെന്ന് കോടതി കരുതുന്നില്ല. ഹർജിയിൽ അഭിഭാഷകൻ വെറും പകർത്തിയെഴുത്ത് മാത്രമാണ് നടത്തിയിരിക്കുന്നത്. അനാവശ്യവും കൃത്രിമവുമായ പൊതു താത്പര്യ ഹർജികളുമായി കോടതിയുടെ സമയം മെനക്കെടുത്താനെത്തുന്ന അഭിഭാഷകർക്ക് മൂക്കു കയറിടാനുള്ള സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും കോടതി വിലയിരുത്തി.
തന്റെ പരാതി ഒന്നുകൂടി പരിഷ്‌കരിച്ചു വീണ്ടും തരാമെന്ന് പ്രദീപ് കുമാർ യാദവ് പറഞ്ഞപ്പോൾ ഇത് വെറും 'പബ്ലിസിറ്റി ഇന്ററസ്റ്റ്' ഹർജി ആണെന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |