ഹൈദരാബാദ്: തെലങ്കാനയിൽ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തേടുന്ന 30കാരനെ ഉടൻ പിടികൂടി എൻകൗണ്ടറിൽ കൊലപ്പെടുത്തുമെന്ന് തെലങ്കാന തൊഴിൽ വകുപ്പ് മന്ത്രി മല്ല റെഡ്ഡി. കേസിനെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'ഞങ്ങൾ ആ പ്രതിയെ ഉടൻ അറസ്റ്റ് ചെയ്ത് എൻകൗണ്ടറിൽ തീർക്കും. വെറുതെ വിടുന്ന പ്രശ്നമില്ല.പെൺകുട്ടിക്ക് എത്രയും വേഗം നീതി ഉറപ്പാക്കുമെന്നും' അദ്ദേഹം പറഞ്ഞു.
മൽക്കാജ്ഗിരി എം.പിയും തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡിയും സമാനമായ പരാമർശം നടത്തിയിരുന്നു.
കഴിഞ്ഞ ഒമ്പതിനാണ് സൈദാബാദിൽ ആറ് വയസുകാരിയെ ദുരൂഹസാഹചര്യത്തിൽ കാണാതായത്. മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ അർദ്ധനഗ്ന മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞനിലയിൽ അയൽക്കാരനായ പല്ലകൊണ്ട രാജുവിന്റെ വീട്ടിൽനിന്ന് കണ്ടെത്തി. ഇയാൾ മുങ്ങിയിരുന്നു. കുട്ടിയുടെ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ട്. ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധമുണ്ട്.
പ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്കു സർക്കാർ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. പല്ലകൊണ്ട രാജുവിന്റെ ചിത്രങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |