ന്യൂഡൽഹി: മുൻ രാഷ്‌ട്രപതി സെയിൽസിംഗിനോട് കോൺഗ്രസ് ആത്മാർത്ഥത കാണിച്ചില്ലെന്നും അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയ റോഡ് അപകടത്തിൽ സംശയമുണ്ടെന്നും കൊച്ചുമകൻ ഇന്ദർജീത് സിംഗ് ആരോപിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം ബി.ജെ.പിയിൽ ചേർന്നിരുന്നു.
സെയിൽ സിംഗിന്റെ ആഗ്രഹ പ്രകാരമാണ് താൻ ബി.ജെ.പിയിൽ ചേർന്നതെന്നും കോൺഗ്രസ് അദ്ദേഹത്തോട് ആത്മാർത്ഥത കാണിച്ചില്ലെന്നും ഇന്ദർജീത് സിംഗ് പറഞ്ഞു. അങ്ങേയറ്റം കൂറു പുലർത്തിയിട്ടും പാർട്ടി അദ്ദേഹത്തെ എങ്ങനെയാണ് പരിഗണിച്ചതെന്ന് ഏവർക്കുമറിയാം. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയെയും എൽ.കെ. അദ്വാനി അടക്കമുള്ള നേതാക്കളെയും അദ്ദേഹം പരിചയപ്പെടുത്തിയിരുന്നു. തന്റെ വഴികാട്ടിയായിരുന്ന സെയിൽസിംഗിന്റെ മരണം ദുരൂഹമായിരുന്നുവെന്നും ഇന്ദർജീത് ചൂണ്ടിക്കാട്ടി. 1994ലുണ്ടായത് ശരിയായ അപകടമോ, അതോ ഗൂഢാലോചനയോ എന്ന് സംശയമുണ്ട്. അതേക്കുറിച്ച് പിന്നീട് കൂടുതൽ പറയുമെന്നും സിംഗ് പറഞ്ഞു.
അടുത്ത വർഷം പഞ്ചാബിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഗ്യാനി സെയിൽസിംഗിന്റെ കൊച്ചുമകന്റെ ബി.ജെ.പി പ്രവേശനത്തിന് പ്രാധാന്യമുണ്ട്. പഞ്ചാബിൽ ഏറെ സ്വാധീനമുള്ള രാംഗാഡിയ സിക്ക് സമുദായാംഗമാണ് ഇദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |