തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെ.സി.വേണുഗോപാലിനെതിരായ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി സി.ബി.ഐക്ക് കൈമാറി. സി.ബി.ഐയുടെ മൊഴിയെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് തെളിവ് നൽകിയത്. 2012 മേയിൽ അന്ന് മന്ത്റിയായിരുന്ന എ.പി.അനിൽകുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനിൽകുമാറിനെ കാണാനെത്തിയപ്പോൾ ദുരനുഭവമുണ്ടായെന്നും മന്ത്റി മന്ദിരത്തിൽനിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോൾ ഡ്രൈവർ മൊബൈലിൽ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങൾ പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയത്.
പിന്നീട് തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിന്റെ രേഖകളും പീഡനസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും അന്വേഷണസംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ തെളിവുകൾ നേരത്തേ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നില്ല. ഉന്നയിച്ച ആരോപണങ്ങൾക്ക് തന്റെ പക്കൽ തെളിവുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ ഡിജിറ്റൽ തെളിവുകൾ കൈമാറുന്നില്ലെന്നും പരാതിക്കാരി വ്യക്തമാക്കിയിരുന്നു. വേണുഗോപാലിനു പുറമെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, എം.പിമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, മുൻമന്ത്രിയും എം.എൽ.എയുമായ എ.പി.അനിൽകുമാർ, ബി.ജെ.പി അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ഉമ്മൻചാണ്ടിയുടെ ഡൽഹിയിലെ സഹായിയായിരുന്ന തോമസ് കുരുവിള എന്നിവരെ പ്രതികളാക്കിയാണ് സി.ബി.ഐ ആറ് കേസുകളെടുത്തത്.
വേണുഗോപാലിനെതിരെ ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കൽ, ഉമ്മൻചാണ്ടിക്കും തോമസ് കുരുവിളയ്ക്കുമെതിരെ പ്രകൃതിവിരുദ്ധ ലൈംഗികപീഡനം, വഞ്ചന, കുറ്റകൃത്യങ്ങളിൽ പങ്കാളിയാകൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. ഹൈബി ഈഡൻ,അടൂർ പ്രകാശ്, അബ്ദുളളകുട്ടി എന്നിവരും പ്രതികളാണ്. അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി മുഖ്യമന്ത്രിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ സർക്കാർ വിജ്ഞാപനമിറക്കിയതിനെ തുടർന്നാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |