അഹമ്മദാബാദ്: ഗുജറാത്തിൽ മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിൽ 24 അംഗ മന്ത്രിസഭ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും 'ആവർത്തനം ഒഴിവാക്കൽ' ഫോർമുല വിജയകരമായി നടപ്പിലാക്കിയ പട്ടേൽ, വിജയ് രൂപാണി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ അടക്കം എല്ലാ അംഗങ്ങളെയും ഒഴിവാക്കി.
മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിൽ പാർട്ടിക്കുള്ളിൽ വലിയ പ്രതിഷേധം നിലനിൽക്കെയാണ് പത്ത് ക്യാബിനറ്റ് മന്ത്രിമാരും അഞ്ച് സ്വതന്ത്രചുമതലയുള്ളവരും ഒൻപത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. മുൻ മന്ത്രിസഭകളിൽ പ്രവർത്തിച്ചിട്ടുള്ള മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവരെല്ലാം പുതുമുഖങ്ങളാണ്. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം വൈകിട്ട് ചേർന്നു. മന്ത്രിമാരുടെ വകുപ്പുകൾ ഏതൊക്കെയെന്ന് പിന്നീട് തീരുമാനിക്കും.
തിരഞ്ഞെടുപ്പിന് മുന്നിൽ കണ്ടാണ് മോദിയും ഷായും ഗുജറാത്തിൽ പൊളിച്ചെഴുത്തുകൾ നടത്തിയത്. തീരുമാനം അംഗീകരിച്ച് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി, പട്ടേലിന് വഴിമാറിക്കൊടുത്തു.
നേരത്തേ പട്ടേൽ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു വാർത്തകൾ. എന്നാൽ സ്ഥാനം നഷ്ടപ്പെട്ട മന്ത്രിമാരടക്കമുള്ളവരുടെ എതിർപ്പുകൾ മൂലം സത്യപ്രതിജ്ഞ വൈകുകയായിരുന്നു.
ടീം പട്ടേൽ (കാബിനറ്റ് മന്ത്രിമാർ)
1. രാജേന്ദ്ര ത്രിവേദി
2. ജിതു വഖാനി
3. ഋഷികേശ് പട്ടേൽ
4. പൂർണേഷ് മോദി
5. രാഘവ്ജി പട്ടേൽ
6. കനുഭായ് ദേശായി
7. കിരിത്‍സിൻഹ് റാണ
8. നരേഷ് പട്ടേൽ
9. പ്രദീപ് പാർമർ
10. അർജുൻസിൻഹ് ചൗഹാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |