ന്യൂഡൽഹി: റദ്ദാക്കിയ വ്യവസ്ഥകൾ ഉൾപ്പെടുത്തി ട്രൈബ്യൂണൽ ഭേദഗതി ബില്ല് തയ്യാറാക്കിയതിന് കേന്ദ്ര സർക്കാരിനെ സുപ്രീംകോടതി വിമർശിച്ചു. ബിൽ മരവിപ്പിക്കുമെന്ന മുന്നറിയിപ്പും നൽകി. സുപ്രീംകോടതി നേരത്തെ റദ്ദാക്കിയ വ്യവസ്ഥകൾ ഉൾപ്പെടുത്തിയതിനെയാണ് ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമാ കോഹ്ലി എന്നിവരുൾപ്പെട്ട ബെഞ്ച് സ്വമേധയാ കേസെടുത്ത് ബില്ല് മരവിപ്പിക്കുമെന്ന് വാക്കാൽ പറഞ്ഞത്. ട്രൈബ്യൂണൽ നിയമനങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി.
ട്രൈബ്യൂണൽ അംഗങ്ങളുടെ കാലാവധി സംബന്ധിച്ച് സുപ്രീംകോടതി റദ്ദാക്കിയ വ്യവസ്ഥകൾ, ഫിലിം സർട്ടിഫിക്കറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ അടക്കം ഒൻപതോളം ട്രൈബ്യൂണലുകളുടെ പ്രവർത്തനം ഇല്ലാതാക്കുന്ന വ്യവസ്ഥകൾ തുടങ്ങിയവയാണ് ഭേദഗതി ബില്ലിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയത്. ഇവയെല്ലാം കഴിഞ്ഞ ജൂലായ് 14ലെ വിധിയിൽ സുപ്രീംകോടതി റദ്ദാക്കിയവയാണ്.
നടപടി റദ്ദാക്കും
കാലാവധി കഴിയും മുൻപ് കമ്പനി ലോ ട്രൈബ്യൂണൽ അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ജസ്‌റ്റിസ് എ.ഐ.എസ് ചീമയെ മാറ്റിയ നടപടി റദ്ദാക്കുമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ഈ മാസം 20ന് കാലാവധി അവസാനിക്കാനിരിക്കെ 10ന് അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്ത നടപടിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |