ഗുവാഹത്തി: അസാമിലെ സോനിത്പൂരിൽ കാർഷിക സർവകലാശാലയുടെ പ്രവേശന പരീക്ഷയെഴുതാൻ ഷോർട്സും ബനിയനും ധരിച്ചെത്തിയ വിദ്യാർത്ഥിയെ അധികൃതർ തടഞ്ഞതിനെ തുടർന്ന് കർട്ടൻ ചുറ്റിയെത്തി പരീക്ഷയെഴുതി പെൺകുട്ടി!
19കാരിയായ ജുബ്‌ലി തമുലി എന്ന വിദ്യാർത്ഥിനിക്കാണ് പരീക്ഷാ സെന്ററിൽ ദുരനുഭവമുണ്ടായത്. ഇക്കഴിഞ്ഞ 15നാണ് സംഭവം. ബിശ്വന്ത് ചാര്യാലിയിൽ നിന്നും അച്ഛനൊപ്പമാണ് ജുബ്‌ലി തേസ്‌പൂരിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയത്.
പരീക്ഷാസമയത്ത് മറ്റ് വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷാ ഹാളിലേക്ക് കടന്ന ജുബ്‌ലിയെ പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ മാറ്റിനിറുത്തി. ബാക്കിയുള്ള എല്ലാ വിദ്യാർത്ഥികളെയും അകത്തേക്ക് പ്രവേശിപ്പിച്ചു.
'അഡ്മിറ്റ് കാർഡ്, ആധാർ കാർഡ്, ഫോട്ടോ കോപ്പി അടക്കമുള്ള എല്ലാ രേഖകളും കൈയിൽ ഉണ്ടായിരുന്നു. അതൊന്നും അവർ പരിശോധിച്ചതേയില്ല. അവർ പറഞ്ഞത് വസ്ത്രത്തിന് നീളക്കുറവാണെന്നും ഇത് പരീക്ഷാ ഹാളിൽ അനുവദിക്കില്ലെന്നുമായിരുന്നു. ഇക്കാര്യം അഡ്മിറ്റ് കാർഡിൽ പറഞ്ഞിട്ടില്ലല്ലോയെന്ന് ഞാൻ ചോദിച്ചു. അതൊക്കെ നിങ്ങൾ അറിയണമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ മറുപടി. എന്നാൽ അഡ്മിറ്റ് കാർഡിൽ ഇല്ലാത്ത കാര്യങ്ങൾ എങ്ങനെയാണ് ഞാൻ അറിയേണ്ടത് എന്ന് അവരോട് തിരിച്ച് ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല.'-ജുബ്‌ലി പറഞ്ഞു.
തുടർന്ന് അവർ ജുബ്‌ലിയുടെ പിതാവിനോട് പാന്റ് വാങ്ങി വരാൻ ആവശ്യപ്പെട്ടു. അച്ഛൻ മാർക്കറ്റിലേക്ക് ഓടി. എന്നാൽ പാന്റ് വാങ്ങി വരുന്ന സമയം വരെ പുറത്തിരിക്കേണ്ടി വരുമെന്നതിനാൽ കാലിന് മുകളിൽ കർട്ടൻ ചുറ്റി പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ കൂട്ടുകാരികൾ നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കർട്ടൻ ചുറ്റി വിദ്യാർത്ഥിനി പരീക്ഷയെഴുതി. ജീവിതത്തിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ട നിമിഷമായിരുന്നു അതെന്ന് പെൺകുട്ടി പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |