ന്യൂഡൽഹി: മതമൗലിക വാദം കാരണം അയൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം കുറഞ്ഞെന്നും വികസന പദ്ധതികൾ നടപ്പാക്കാൻ തടസം നേരിടുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. താജിക്കിസ്ഥാനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ (എസ്.സി.ഒ) കൗൺസിൽ രാഷ്‌ട്രത്തലവൻമാരുടെ 21-ാം സമ്മേളനത്തിൽ വീഡിയോ കോൺഫറൻസ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സമ്മേളനത്തിൽ നേരിട്ട് പങ്കെടുത്തു.
മേഖലയിലെ വർദ്ധിച്ചുവരുന്ന മൗലികവാദ പ്രവർത്തനങ്ങൾ സമാധാനം, സുരക്ഷ, വിശ്വാസക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവവികാസങ്ങൾ ഈ വെല്ലുവിളി കൂടുതൽ പ്രകടമാക്കിയെന്നും മോദി ചൂണ്ടിക്കാട്ടി. ഭീകരതയ്ക്കെതിരെയും മൗലികവാദത്തിനെതിരെയും ലോകരാജ്യങ്ങൾ സംയുക്തമായി പ്രവർത്തിക്കണം.
മൗലികവാദവും അരക്ഷിതാവസ്ഥയും കാരണം എസ്.സി.ഒ രാജ്യങ്ങൾക്കിടയിലെ വിശാലമായ സാമ്പത്തിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയിട്ടില്ല. ചരിത്രത്തിൽ മദ്ധ്യേഷ്യ പ്രാദേശിക വിപണികൾ തമ്മിലുള്ള പാലമായി വർത്തിച്ചിരുന്നു. മേഖലയുടെ അഭിവൃദ്ധിയുടെ അടിസ്ഥാനവും ഇതായിരുന്നു. മദ്ധ്യേഷ്യയുമായുള്ള ബന്ധം വർദ്ധിപ്പിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.
നിർഭാഗ്യവശാൽ, പരസ്പര വിശ്വാസമില്ലാത്തതിനാൽ പല സാദ്ധ്യതകളും ഇന്ന് തുറന്നിട്ടില്ലെന്ന് പാകിസ്ഥാനും ചൈനയുമായുള്ള ബന്ധത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.
പരസ്പര ബന്ധം ഉറപ്പുവരുത്താൻ ഇരുഭാഗത്തേക്കുമുള്ള കണക്‌ടിവിറ്റി അനിവാര്യമാണ്.ഇതിനുള്ള മാനദണ്ഡങ്ങൾ എസ്.സി.ഒ വികസിപ്പിക്കണം. മേഖലയിൽ പരമ്പരാഗത പരസ്പരബന്ധം പുനഃസ്ഥാപിക്കാൻ കഴിയും. ഇതിനായി ഇന്ത്യയുടെ ഭാഗത്തുനിന്ന് എല്ലാ പിന്തുണയുമുണ്ടാകും.
ഇന്ത്യയിലും മിക്കവാറും എല്ലാ എസ്.സി.ഒ രാജ്യങ്ങളിലും, ഇസ്ലാമുമായി ബന്ധപ്പെട്ട മിതമായ, സഹിഷ്ണുത ഉൾക്കൊള്ളുന്ന സ്ഥാപനങ്ങളും പാരമ്പര്യങ്ങളുമുണ്ട്. അവർക്കിടയിൽ ശക്തമായ ഒരു ശൃംഖല വികസിപ്പിക്കാൻ എസ്.സി.ഒ പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.
സുരക്ഷ, രാഷ്‌ട്രീയ, സാമ്പത്തിക വിഷയങ്ങൾക്കുള്ള ഇന്ത്യ, റഷ്യ, പാകിസ്ഥാൻ, ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഷാങ്ഹായ് സഹകരണ സംഘടന.
അഫ്ഗാനെ ബാഹ്യശക്തികൾക്ക്
നിയന്ത്രിക്കാനാകില്ല: ഇമ്രാൻ ഖാൻ
അഫ്ഗാനിസ്ഥാനെ ബാഹ്യശക്തികൾക്ക് നിയന്ത്രിക്കാനാകില്ലെന്നും രാജ്യത്തെ പുതിയ ഭരണകൂടത്തെ നേർദിശയിലേക്ക് നയിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഉച്ചകോടിയിൽ പറഞ്ഞു.യുദ്ധത്തിൽ തകർന്ന അഫ്ഗാനിൽ സുസ്ഥിരതയും സമാധാനവും നിലനിറുത്താൻ പാകിസ്ഥാന്റെ ശ്രമങ്ങൾ തുടരും. അഫ്ഗാനിൽ മുൻ സർക്കാർ വിദേശഫണ്ടിനെ ആശ്രയിച്ചാണ് പ്രവർത്തിച്ചിരുന്നത്. അതിനാൽ താലിബാൻ ഭരണത്തിലെത്തിയപ്പോൾ സാമ്പത്തിക തകർച്ചയുണ്ടായി. അത് പരിഹരിക്കാൻ അന്താരാഷ്ട്ര സഹായം അത്യാവശ്യമാണ്. യു.എസ് സേനാപിനാറ്റവും താലിബാൻ സർക്കാർ വന്നതും വലിയ രക്തച്ചൊരിച്ചിലില്ലാതെയായത് ആശ്വാസമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |