ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പാർമെന്റിലേക്ക് 'കറുത്തവെള്ളി" പ്രതിഷേധ മാർച്ച് നടത്തിയ ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ, ലോക്‌സഭാ എം.പി. ഹർസിമ്രത് കൗർ ബാദൽ എന്നിവർ ഉൾപ്പെടെ 11 അകാലിദൾ പ്രവർത്തകരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടംകൂടിയെന്നാരോപിച്ചാണിത്. അറസ്റ്റ് ചെയ്ത നേതാക്കളെ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ ഒരു വർഷം തികഞ്ഞ സാഹചര്യത്തിലാണ് അകാലിദൾ പാർലമെന്റിലേക്ക് 'കറുത്ത വെള്ളി" മാർച്ച് നടത്തിയത്. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും നേതാക്കളും പ്രവർത്തകരും പത്തു മണിയോടെ പാർലമെന്റ് സ്ട്രീറ്റിലെത്തി. പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് ഇവരെ തടഞ്ഞതോടെ ഉന്തും തള്ളുമുണ്ടായി. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു.
സമാധാനപരമായ പ്രക്ഷോഭത്തെ കേജ്‌രിവാൾ സർക്കാരും കേന്ദ്ര സർക്കാരും ഡൽഹി പൊലീസും സംയുക്തമായി അടിച്ചമർത്തുകയായിരുന്നുവെന്ന് ഹർസിമ്രത് കൗർ അപലപിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മുതൽ ഡൽഹി അതിർത്തികളിലേക്ക് അകാലിദൾ പ്രവർത്തകരും കർഷകരും സംഘടിച്ചെത്തിയിരുന്നു. പ്രതിഷേധക്കാരെ തടയാനായി അതിർത്തികളും നഗരത്തിലേക്കുള്ള പ്രധാനപ്പെട്ട റോഡുകളുമെല്ലാം പൊലീസ് ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചിരുന്നു. രണ്ട് മെട്രോ സ്‌റ്റേഷനുകളുടെ പ്രവർത്തനവും താത്കാലിമായി നിറുത്തിവെച്ചിരുന്നു. പ്രതിഷേധക്കാർ അതിർത്തികളിലേക്ക് ഒഴുകിയെത്തിയതോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഗതാഗത തടസവുമുണ്ടായി.
കാർഷിക നിയമങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ ഞങ്ങളെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. ഡൽഹി അതിർത്തികളെല്ലാം പൊലീസ് അടച്ചു. പ്രവർത്തകരെ തല്ലിയോടിച്ചു. ഗുരുദ്വാരയിൽ കൂട്ടംകൂടാൻ പാടില്ലെന്ന് കെജ്‌രിവാൾ സർക്കാർ ഉത്തരവിട്ടു. കേന്ദ്രവും പ്രതിഷേധം തടഞ്ഞു. ഇത് ജനാധിപത്യവിരുദ്ധമാണ്.
-സുഖ്ബീർ സിംഗ് ബാദൽ,
ശിരോമണി അകാലിദൾ അദ്ധ്യക്ഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |