ട്രസ്റ്റിന്റെ നിലപാട് തള്ളി സമിതി
ക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയിൽ
കേസ് വിധി പറയാൻ മാറ്റി
ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കഴിഞ്ഞ 25 വർഷത്തെ കണക്കുകൾ ഓഡിറ്റിൽ നിന്ന് ഒഴിവാക്കണമെന്ന ട്രസ്റ്റിന്റെ നിലപാടിനെതിരെ ക്ഷേത്ര ഭരണസമിതി സുപ്രീംകോടതിയിൽ. കഴിഞ്ഞ വർഷം ജൂലായ് 13ലെ സുപ്രീംകോടതി ഉത്തവ് പ്രകാരം ഓഡിറ്റ് നടത്തണമെന്നും, ക്ഷേത്രത്തിന്റേതായി എത്ര രൂപ ട്രസ്റ്റിലുണ്ടെന്ന് അറിയണമെന്നും ഇന്നലെ കേസ് പരിഗണിച്ചപ്പോൾ ജസ്റ്റിസുമാരായ യു.യു.ലളിത്,എസ്.രവീന്ദ്ര ഭട്ട്,ബേല ത്രിവേദി എന്നിവരുൾപ്പെട്ട ബെഞ്ച് മുൻപാകെ ഭരണസമിതി ബോധിപ്പിച്ചു.
വിനോദ് റായ് സമിതിയുടെയും അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെയും റിപ്പോർട്ടുകളോട് ചില എതിർപ്പുകൾ ഉയർന്നതിനാലാണ് ഓഡിറ്റിന് നിർദേശം നൽകിയതെന്ന് ജസ്റ്റിസ് ലളിത് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാനാഗ്രഹിക്കുന്നില്ല. കോടതിയുടെ ഉത്തരവ് കൃത്യമായി പാലിക്കുന്നെന്ന് ഉറപ്പാക്കാനാണ് ഭരണസമിതിയോട് ഇടക്കാല റിപ്പോർട്ടിന് നിർദേശിച്ചതെന്നും ബെഞ്ച് വ്യക്തമാക്കി. വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി.
കൊവിഡിനെത്തുടർന്ന് ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഭരണസമിതിക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ.ബസന്ത് അറിയിച്ചു. ക്ഷേത്രത്തിന്റെ പ്രതിമാസച്ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്. വരവ് അറുപത് ലക്ഷത്തിനും എഴുപത് ലക്ഷത്തിനുമിടയിലും. ക്ഷേത്രത്തിന്റെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് പണ്ടത്തെ ക്ഷേത്ര ഭരണകർത്താക്കളാണ് ട്രസ്റ്റ് രൂപീകരിച്ചത്. എന്നാൽ, ട്രസ്റ്റ് കടമകൾ നിർവ്വഹിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്.
വിനോദ് റായ് സമിതി നടത്തിയ 2008 മുതൽ 14 വരെയുള്ള ഓഡിറ്റ് പ്രകാരം ട്രസ്റ്റിന്റെ കൈവശം 2.87 കോടി രൂപ പണമായും 1.95 കോടി രൂപ വസ്തുവകകളായുമുണ്ട്. കഴിഞ്ഞ 25 വർഷത്തെ ഓഡിറ്റിംഗ് നടത്തിയാലേ ട്രസ്റ്റിന്റെ നിലവിലെ ആസ്തി അറിയാനാകൂ. ക്ഷേത്രത്തിന്റെ സ്വത്തുവകകളും ട്രസ്റ്റിലുണ്ട്. ക്ഷേത്രവും ട്രസ്റ്റും ഓഡിറ്റിന് വിധേയമാക്കണമെന്നാണ് അമിക്കസ് ക്യൂറിയും സുപ്രീംകോടതിയും ആവശ്യപ്പെട്ടത്. ഇതിനായി അക്കൗണ്ട് വിവരങ്ങൾ ഉപദേശകസമിതിയും ഭരണസമിതിയും ആവശ്യപ്പെട്ടിട്ടും ട്രസ്റ്റ് നിരാകരിച്ചു.
ഭരണസമിതിയുടെ
വിഷയമല്ലെന്ന് ട്രസ്റ്റ്
ട്രസ്റ്റ് ഓഡിറ്റ് ചെയ്യപ്പെടുന്നതിനെയല്ല, ഭരണസമിതി വിഷയത്തിൽ ഇടപെടുന്നതിനെയാണ് എതിർക്കുന്നതെന്ന് ട്രസ്റ്റിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി.ദത്താർ വ്യക്തമാക്കി. ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല ട്രസ്റ്റ്. തിരുവിതാംകൂർ രാജകുടുംബം ക്ഷേത്രത്തിൽ നടത്തുന്ന മതപരമായ ആചാരങ്ങൾക്കു വേണ്ടി 1965ൽ ചിത്തിര തിരുനാൾ ബാലരാമവർമ്മയാണ് ട്രസ്റ്റ് രൂപീകരിച്ചത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ ട്രസ്റ്റ് ഇടപെടാറില്ല. ട്രസ്റ്റിലെ പണമിടപാടുകൾ സംബന്ധിച്ച് കേരള ഹൈക്കോടതിയിലോ കീഴ്ക്കോടതികളിലോ കേസില്ല. ക്ഷേത്രമാണ് ഓഡിറ്റിന് വിധേയമാക്കാൻ കോടതിയും ആമിക്കസ് ക്യൂറിയും ആവശ്യപ്പെട്ടതെന്നും അദ്ദേഹം വാദിച്ചു.
ക്ഷേത്രത്തിന്റെ സ്ഥിതി
1.2 കോടി
മാസച്ചെലവ്
60-70 ലക്ഷം
മാസ വരവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |