ന്യൂഡൽഹി: മിന്നൽ പരിശോധനയുടെ ഭാഗമായി സാധാരണ രോഗിയുടെ വേഷത്തിൽ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെത്തിയ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയെ സുരക്ഷാ ജീവനക്കാർ 'കൈകാര്യം ചെയ്തു'. ഓക്സിജൻ പ്ലാന്റ് ഉൾപ്പെടെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് 'വേഷപ്രച്ഛന്നനായെത്തി' തല്ലുകൊണ്ട വിവരം മന്ത്രി വെളിപ്പെടുത്തിയത്. ആശുപത്രിയുടെ യഥാർത്ഥ അവസ്ഥ അറിയാൻ വേഷംമാറിയെത്തിയ തന്നെ ഗേറ്റിൽ വച്ച് സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് ഇടിച്ചതായും ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
'ഒട്ടേറെ രോഗികൾ സ്‌ട്രെച്ചറുകളും മറ്റ് ചികിത്സാസഹായങ്ങളും ലഭിക്കുന്നതിൽ പ്രശ്നങ്ങൾ നേരിടുന്നുവെന്ന് മനസിലാക്കി. തന്റെ മകനുവേണ്ടി ഒരു സ്‌ട്രെച്ചർ നൽകണമെന്ന് ജീവനക്കാരോട് കേണപേക്ഷിക്കുന്ന എഴുപത്തിയഞ്ചുകാരിയെ കണ്ടു. 1500 സുരക്ഷാ ജീവനക്കാരുള്ള ആശുപത്രിയിൽ ഒരാൾ പോലും അവരുടെ സഹായത്തിനെത്തിയില്ല. ജീവനക്കാരുടെ ഇത്തരം പെരുമാറ്റത്തിൽ വിഷമം തോന്നി. എനിക്കുണ്ടായ ദുരനുഭവം പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, എന്നെ മർദ്ദിച്ച ജീവനക്കാരനെ പുറത്താക്കിയോ എന്ന് ചോദിച്ചു. ഈ വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകാതെ ഒരാളെ ശിക്ഷിച്ചിട്ട് കാര്യമില്ലെന്നായിരുന്നു എന്റെ മറുപടി.' - മാണ്ഡവ്യ പറഞ്ഞു.
ആശുപത്രിയും അവിടുത്തെ ജീവനക്കാരും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. അതിനാൽ ഒരുമിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഓർമപ്പെടുത്തി. കൊവിഡ് ചികിത്സാരംഗത്ത് ഡോക്ടർമാരുടെ സേവനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |