അമൃത്‌സർ: സിക്ക് സമുദായത്തിലെ ദളിത് വിഭാഗമായ രാംദാസ്യ (ചമർ) നേതാവാണ് ചരൺജിത് സിംഗ് ചന്നി. പഞ്ചാബിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഈ വിഭാഗമാണ്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇവർ നിർണായക ശക്തിയാകുമെന്ന തിരിച്ചറിവാണ് കോൺഗ്രസിനെ ചന്നിയിലേക്ക് എത്തിച്ചതെന്ന് കരുതുന്നു. പഞ്ചാബിൽ ജാതിസമവാക്യം നിലനിറുത്താനായി മുഖ്യമന്ത്രിയോ, ഉപമുഖ്യമന്ത്രിയോ ദളിത് വിഭാഗത്തിൽ നിന്നായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
മൂന്നു തവണ എം.എൽ.എയായ സുഖ്ജീന്ദർ സിംഗ് രൺധാവ മുഖ്യമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പിച്ച ശേഷമാണ് അപ്രതീക്ഷിതമായി ചരൺജിതിനെ പ്രഖ്യാപിച്ചത്. നിരവധി എം.എൽ.എമാർ രൺധാവയെ പിന്തുണച്ചിരുന്നു. അമരീന്ദർ സിംഗും പി.സി.സി പ്രസിഡന്റ് നവജോത് സിദ്ദുവും തമ്മിലുള്ള പോര് മൂർച്ഛിക്കവെ, സമവായമായി, ഹൈക്കമാൻഡ് ചന്നിയെ നിർദ്ദേശിച്ചെന്നാണ് അറിയുന്നത്. ദളിത് വോട്ട് ലക്ഷ്യമിട്ടാണിതെന്നാണ് വിലയിരുത്തൽ.
എ.ഐ.സി.സി നിരീക്ഷകരായ ഹരീഷ് റാവത്തും അജയ് മാക്കനും എം.എൽ.എമാരുമായി ജാതി സമവാക്യങ്ങൾ ചർച്ച ചെയ്‌തിരുന്നു. നവ്ജ്യോത് സിംഗ് സിദ്ദുവിന് പാകിസ്ഥാൻ പ്രധാനമന്ത്രിയുമായും കരസേനാമേധാവിയുമായും ബന്ധമുണ്ടെന്നും സിദ്ദു മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നും സിദ്ദുവിനെ പരിഗണിച്ചാൽ താൻ എതിർക്കുമെന്നും അമരീന്ദർ സിംഗ് തുറന്നടിച്ചിരുന്നു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അമരീന്ദർ പാർട്ടി വിട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്.
നാൽപ്പതോളം എം.എൽ.എമാർ ആംആദ്മി പാർട്ടിയിൽ ചേരുമെന്ന് ഭീഷണി മുഴക്കിയതോടെയാണ് ഹൈക്കമാൻഡും ക്യാപ്ടനെ കൈവിട്ടത്. സിദ്ദുവും അമരീന്ദറുമായുള്ള അധികാര തർക്കം ശക്തമായിരുന്നു.
മീ ടൂ ആരോപണം
2018ൽ വനിതാ ഐ.എ.എസ് ഓഫീസർക്ക് അശ്ലീല മെസേജ് അയച്ചെന്ന് ചന്നിക്കെതിരെ മീടൂ ആരോപണം ഉയർന്നിരുന്നു. ഉദ്യോഗസ്ഥ പരാതി നൽകാത്തതിനാൽ പ്രശ്നം പരിഹരിച്ചെന്നാണ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് പറഞ്ഞിരുന്നത്. എന്നാൽ ആരോപണത്തിൽ വിശദീകരണം ആവശ്യപ്പെട്ട് പഞ്ചാബ് വനിതാകമ്മിഷൻ അടുത്തിടെ ചന്നിക്കും, സർക്കാരിനും നോട്ടീസ് അയച്ചിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദറിനെതിരെ കലാപമുണ്ടാക്കിയ നാല് മന്ത്രിമാരിൽ നിയുക്ത മുഖ്യമന്ത്രി ചരൺജിത്തും ഉണ്ടായിരുന്നു.
ചംകൂർസാഹിബ് മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എം. എൽ. എ ആയ അദ്ദേഹം 2015 -16ൽ പ്രതിപക്ഷ നേതാവായിരുന്നു.
ആശംസയുമായി അമരീന്ദർ സിംഗ്
''പഞ്ചാബിനെ സംരക്ഷിക്കാൻ ചരൺജിത് സിംഗ് ചന്നിക്ക് കഴിയട്ടെ. അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള ഭീകരരുടെ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനാകട്ടെ.
തീരുമാനത്തിൽ സന്തുഷ്ടനാണ്. പിന്തുണച്ച എല്ലാ എം.എൽ.എമാർക്കും നന്ദി.
-സുഖ്ജിന്ദർ സിംഗ് രൺധാവ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |