ലക്‌നൗ: ഗാന്ധിജിയുടെ 'ലളിത വസ്ത്രധാരണ' രീതിയെ ബോളിവുഡ് നടി രാഖിസാവന്തിന്റെ 'അല്പ വസ്ത്രധാരണ'വുമായി താരതമ്യം ചെയ്ത ഉത്തർപ്രദേശ് സ്പീക്കർ ഹൃദയ് നാരായൺ ദിക്ഷിത് വിവാദത്തിൽ.
ഉന്നാവിൽ ബി.ജെ.പി സംഘടിപ്പിച്ച പ്രബുദ്ധ് വർഗ് സമ്മേളനത്തിൽ (ബുദ്ധിജീവി സമ്മേളനം) സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഗാന്ധിജി ലളിതമായ വസ്ത്രങ്ങൾ മാത്രമായിരുന്നു ധരിച്ചിരുന്നത്. ഒരു മുണ്ട് (ദോത്തി) ആയിരുന്നു അദ്ദേഹത്തിന്റെ വസ്ത്രം. തുച്ഛമായ വസ്ത്രം മാത്രം ധരിക്കുന്നതിലൂടെ ഒരാൾ വലിയവനാവുമെങ്കിൽ രാഖി സാവന്ത് ഗാന്ധിജിയേക്കാൾ വലിയ ആളാവുമായിരുന്നു.'ഹൃദയ് നാരായൺ പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നാരായണിനെതിരെ വൻ വിമർശനം ഉയർന്നു. പിന്നാലെ അദ്ദേഹം ട്വിറ്ററിൽ വിശദീകരണവുമായെത്തി.
'സമൂഹമാദ്ധ്യമങ്ങളിൽ ചിലർ തന്റെ പ്രസ്താവനയെ ദുർവ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രബുദ്ധ് സമ്മേളനത്തിൽ ഞാൻ പറഞ്ഞതിന്റെ ചെറിയ ഭാഗം മാത്രമാണ് അത്. സമ്മേളനത്തിൽ മോഡറേറ്റർ എന്നെ അഭിസംബോധന ചെയ്തത് പ്രബുദ്ധനായ എഴുത്തുകാരൻ എന്നാണ്. എന്നാൽ ഏതാനും പുസ്തകങ്ങൾ എഴുതുന്നതിലൂടെ ആരും പ്രബുദ്ധനാവുന്നില്ലെന്നാണ് ഞാൻ പറഞ്ഞത്. അതേ അർത്ഥത്തിലാണ് തുച്ഛമായ വാസ്ത്രം ധരിക്കുന്നതിലൂടെ രാഖി സാവന്ത് മഹാത്മജിയെക്കേൾ വലിയ ആൾ ആവുന്നില്ലെന്നും പറഞ്ഞത്. സുഹൃത്തുക്കൾ ദയവായി ഞാൻ പറഞ്ഞത് ശരിയായ അർത്ഥത്തിലെടുക്കണമെന്നും' ഹൃദയ് നാരായൺ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |