ശ്രീനഗർ: ജമ്മുകാശ്‌മീരിൽ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. നിയന്ത്രണരേഖയിൽ ഉറിക്ക് സമീപം രാംപൂർ മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് പാകിസ്ഥാനി ഭീകരരെയും ഷോപ്പിയാൻ ജില്ലയിൽ സെയ്‌നപോറ ഏരിയയിലെ കശ്‌വ ഗ്രാമത്തിൽ നടന്ന ഏറ്റുമുട്ടലിൽ അനായത്ത് അഷ്റഫ് ധർ എന്ന ഭീകരനെയുമാണ് വെടിവച്ച് കൊലപ്പെടുത്തിയത്.
ഉറിക്ക് സമീപം വൻ നുഴഞ്ഞുകയറ്റശ്രമമാണ് സേന പരാജയപ്പെടുത്തിയത്. പാകിസ്ഥാനി ഭീകരരുടെ പക്കൽ നിന്ന് വൻ ആയുധശേഖരം പിടിച്ചെടുത്തു. അഞ്ച് എ.കെ 47 തോക്കുകൾ, എട്ട് പിസ്റ്റളുകൾ, 70 ഗ്രനേഡുകൾ എന്നിവയും കണ്ടെടുത്തു.
കഴിഞ്ഞ പതിനെട്ടിനും ഉറിമേഖലയിൽ ആറോളം ഭീകരർ നുഴഞ്ഞുകയറ്റശ്രമം നടത്തിയിരുന്നു.
ഷോപ്പിയാനിലെ ചിത്രഗാം കാലൻ ഏരിയയിലെ കച്ചവടക്കാരനായ ജീവർ ഹമീദ് ഭട്ടിന് നേരെ അനായത്ത് അഷ്റഫ് ധർ വെടിവച്ചതോടെയാണ് സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചതും ധറിനെ കൊലപ്പെടുത്തിയതും. കാലിന് പരിക്കേറ്റ ജീവർ ഹമീദ് ഭട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധറിൽ നിന്ന് ഒരു പിസ്റ്റളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
തിങ്കളാഴ്ച തെക്കൻ കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ നാല് ഭീകരരെ വധിച്ചിരുന്നു. കഴിഞ്ഞയാഴ്ച ഷോപ്പിയാനിലെ റാവൽപോറ വില്ലേജിൽ നടത്തിയ തെരച്ചിലിൽ ജെയ്ഷെ മുഹമ്മദ് കമാണ്ടർ അടക്കം മൂന്ന് ഭീകരരെയും വധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |