ജയ്‌പൂർ: കോപ്പിയടിക്കാൻ 'ആധുനിക സാങ്കേതിക വിദ്യയെ' കൂട്ടുപിടിച്ച മൂന്ന് ഉദ്യോഗാർത്ഥികളും രണ്ട് സഹായികളും പിടിയിൽ.
ചെരിപ്പിന്റെ സോളിനുള്ളിൽ മൊബൈൽ ഫോൺ ഭാഗങ്ങളും ബ്ലൂടൂത്ത് ഉപകരങ്ങളും അതിവിദഗ്ദ്ധമായി ഒളിപ്പിച്ചുവച്ച് പരീക്ഷയ്ക്കെത്തിയ മൂന്നു പേരെയാണ് കൈയോടെ പൊലീസ് പിടികൂടിയത്.
ഞായറാഴ്ച നടന്ന അദ്ധ്യാപക യോഗ്യതാ പരീക്ഷ (രാജസ്ഥാൻ എലിജിബിലിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ്, REET)എഴുതാനെത്തിയവരാണിവർ.
എന്നാൽ ഇത്തരത്തിലുള്ള അട്ടിമറി സാധ്യതകൾ മുന്നിൽകണ്ട് റീറ്റ് പരീക്ഷ നടക്കുന്ന പ്രദേശത്ത് സർക്കാർ ഇന്റർനെറ്റ് സേവനം നിറുത്തലാക്കിയിരുന്നു.
ചെരുപ്പിന്റെ സോളിനുള്ളിൽ മൊബൈൽ ഫോണിന്റെ ഭാഗങ്ങൾ അതിവിദഗ്ദ്ധമായാണ് ഒളിപ്പിച്ചിരുന്നത്. ചെരുപ്പ് ഒരു മൊബൈൽ ഫോൺ പോലെ പ്രവർത്തിക്കുന്ന നിലയിലായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയ ബ്ലൂടൂത്ത് ഉപകരണം ചെവിക്കുള്ളിലും ഉണ്ടായിരുന്നു.
അതിവിദഗ്ദ്ധമായി നിർമിച്ച ഈ ചെരുപ്പുകൾക്ക് ഉദ്യോഗാർത്ഥികൾ രണ്ടു ലക്ഷത്തോളം മുടക്കിയിട്ടുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. എന്നാൽ, ഇത് സ്ഥിരീകരിച്ചിട്ടില്ല.
ഞായറാഴ്ചയാണ് സംസ്ഥാനത്തുടനീളം കടുത്ത സുരക്ഷാ നടപടികളോടെ പരീക്ഷ നടന്നത്.
എന്നാൽ, പരീക്ഷ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പേ സർക്കാർ പരീക്ഷ നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ഇന്റർനെറ്റും എസ്.എം.എസ് സർവീസുകളും നിറുത്തലാക്കിയിരുന്നു. സംസ്ഥാനത്ത് 16 ജില്ലകളിലാണ് സർക്കാർ ഇത്തരത്തിൽ മൊബൈൽ സേവനങ്ങൾ നിറുത്തലാക്കിയത്.
സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷകളിലൊന്നായ റീറ്റിൽ 16 ലക്ഷം ഉദ്യോഗാർത്ഥികളാണ് പങ്കെടുത്തത്. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഒഴിവുള്ള 31,000 അദ്ധ്യാപക തസ്തികകളിൽ നിയമനം നടത്തുക ഈ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |