കർഷകർ ജീവനൊടുക്കി
ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരായ കർഷക പ്രതിഷേധം പത്ത് മാസം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്‌ത ഭാരത ബന്തിനെ തുടർന്ന് ഉത്തരേന്ത്യയിൽ പലയിടത്തും റോഡ്, ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ലുധിയാന-ഛണ്ഡീഗഡ് ദേശീയ പാതയിലെ ഗുലാൽ ടോൾ പ്ളാസയിൽ പ്രതിഷേധത്തിനിടെ ഒരു കർഷകൻ ജീവനൊടുക്കി. ഡൽഹി-സിംഘു അതിർത്തിയിൽ കർഷകനായ പഞ്ചാബ് സ്വദേശി ബഘേൽ റാം (55) ഹൃദയസ്‌തംഭനത്തെ തുടർന്ന് മരിച്ചു. ഡൽഹിയിൽ ജനജീവിതത്തെ ബന്ത് ബാധിച്ചില്ല. ജനങ്ങൾക്ക് ഏറെ അസൗകര്യങ്ങളുണ്ടായെങ്കിലും വലിയ ലക്ഷ്യത്തിന് വേണ്ടിയുള്ള സമരമെന്ന നിലയിൽ ഭാരത് ബന്ത് വൻ വിജയമായിരുന്നുവെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് അവകാശപ്പെട്ടു.
സമരക്കാർ റെയിൽവെ സ്റ്റേഷനുകളും ട്രാക്കുകളും ഉപരോധിച്ചതിനെ തുടർന്ന് ഡൽഹി, അംബാല, ഫിറോസ്‌പൂർ, ഹരിയാന ഉൾപ്പെട്ട നോർത്ത് വെസ്റ്റേൺ റെയിൽവെ സോണിൽ റിവാരി-ഭിവാനി, ഭിവാനി-റോഹ്‌ത്തക്ക്, ബിവാനി-ഹിസാർ സെക്ടറുകളിൽ ട്രെയിൻഗതാഗതം തടസപ്പെട്ടു.
25ഒാളം ട്രെയിനുകൾ വഴിയിൽ പിടിച്ചിട്ടു. പഞ്ചാബിലും ഹരിയാനയിലും പ്രധാന ദേശീയ പാതകൾ ഉപരോധിച്ചതിനെതുടർന്ന് ഗതാഗതം തടസപ്പെട്ടു. പഞ്ചാബിലെ ജലന്ധറിൽ സമരക്കാർ കരസേനാ വാഹനവ്യൂഹത്തെ തടഞ്ഞ് നിറുത്തി ജവാൻമാരോട് പ്രതിഷേധത്തിനിറങ്ങാൻ ആവശ്യപ്പെട്ടു. ഗാസിപ്പൂർ അതിർത്തിയിലെ ഉപരോധത്തെ തുടർന്ന് ഡൽഹി-മീററ്റ് ഹൈവേയിൽ വൈകിട്ട് വരെ ഗതാഗതം തടസപ്പെട്ടു.
ഗുജറാത്തിൽ സൂററ്റ്-മുംബയ് ദേശീയ പാത ഉപരോധിച്ച സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പശ്ചിമബംഗാളിൽ ഇടത്പാർട്ടികളുടെ നേതൃത്വത്തിൽ റെയിൽവെ ട്രാക്കുകൾ ഉപരോധിച്ചു.
എന്നാൽ ജനജീവിതത്തെ ബന്ത് ബാധിച്ചില്ല. ബിഹാറിൽ പലയിടങ്ങളിലും റോഡ് ഉപരോധിച്ചു.
ഡൽഹി ജന്ദർമന്ദറിൽ സംയുക്ത കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ഗാസിപൂരിൽ ബന്തിനെ പിന്തുണച്ചെത്തിയ ഡൽഹി കോൺഗ്രസ് നേതാവ് അനിൽ ചൗധരിയെ കിസാൻ യൂണിയൻ നേതാക്കൾ മടക്കി അയച്ചു. സമരത്തിന് രാഷ്‌ട്രീയ ചുവ നൽകാൻ താത്പര്യമില്ലെന്ന് നേതാക്കൾ പറഞ്ഞു.
ഡൽഹി-ഗുഡ്ഗാവ്പാതയിൽ ഗതാഗതക്കുരുക്ക്
ഭാരത് ബന്തിനോടനുബന്ധിച്ച് പൊലീസ് പരിശോധന കർശനമാക്കിയതിനെ തുടർന്ന് ഡൽഹി-ഗുഡ്ഗാവ് ദേശീയ പാതയിൽ വാഹന ഗതാഗതം സ്‌തംഭിച്ചു. ഡൽഹി പൊലീസും അർദ്ധ സൈനിക വിഭാഗങ്ങളും ചേർന്ന് ഡൽഹിയിലേക്കുള്ള എല്ലാ വാഹനങ്ങളും പരിശോധിച്ചതിനെ തുടർന്ന് മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കിടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |