ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഹൈവേകൾ അടക്കം അടച്ചുകൊണ്ട് നടത്തുന്ന പ്രതിഷേധത്തിൽ നിന്ന് കർഷകരെ പിന്തിരിപ്പിക്കാൻ വ്യാപക ശ്രമം നടക്കുന്നുണ്ടെന്നും എന്നാൽ കർഷകർ വഴങ്ങുന്നില്ലെന്നും ഹരിയാന സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. യു.പി - ഡൽഹി അതിർത്തിയിലെ കർഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കുന്നുവെന്ന മോണിക്ക അഗർവാളിന്റെ ഹർജിയിൽ ഹരിയാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണിത്.
സംസ്ഥാന സർക്കാർ രൂപീകരിച്ച സമിതിയുമായി സംസാരിക്കാൻ കർഷകർ തയാറാകുന്നില്ലെന്ന് ഹരിയാന സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ 19ന് റോത്തക് ഡിവിഷനിലെ കമ്മിഷണർ, പൊലീസ് ഇൻസ്പെക്ടർ അടക്കമുള്ളവർ ചേർന്ന് മുർത്തലിൽ അനുനയ ചർച്ചയ്ക്കായി കർഷകരെ ക്ഷണിച്ചെങ്കിലും കർഷകർ പങ്കെടുത്തില്ല. എന്നാൽ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സുപ്രീംകോടതി നിർദേശപ്രകാരം കഴിഞ്ഞ 10ന് ഉത്തർപ്രദേശ്,ഹരിയാന,ഡൽഹി ആഭ്യന്തര സെക്രട്ടറിമാരും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടയുള്ളവർ വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തിയിരുന്നു. ഡൽഹി അതിർത്തിയിലെ പ്രതിഷേധങ്ങൾക്ക് പരിഹാരം കണ്ടെത്താനായിരുന്നു ഇത്. ജില്ലാ തലത്തിലുള്ള അധികൃതർ ഇടപെട്ട് കഴിഞ്ഞ 14ന് കർഷകരെ അനുനയിപ്പിക്കാനും ശ്രമമുണ്ടായെങ്കിലും ഫലം കണ്ടില്ലെന്നും സത്യവാങ്‌മൂലത്തിൽ വ്യക്തമാക്കുന്നു. പ്രശ്നപരിഹാരം കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ കൈയിലാണെന്നും പ്രതിഷേധം നടക്കുമ്പോഴും ഗതാഗതം തടസപ്പെടാൻ പാടില്ലെന്നും കഴിഞ്ഞ 5ന് കേസ് പരിഗണിച്ചപ്പോൾ കോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.ചീഫ് ജസ്റ്റിസ് എൻ.വി.രമണ അദ്ധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |