ലക്‌നൗ: ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ കാറിടിച്ച് മരിച്ച കർഷകരുടെ കുടുംബത്തെ കാണാനെത്തിയ പ്രിയങ്കഗാന്ധിയെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ചൂലെടുത്ത് സീതാപ്പൂരിലെ പൊലീസ് ഗസ്റ്റ് ഹൗസ് തൂത്ത് വാരി വൃത്തിയാക്കി പ്രിയങ്ക. ഇതിന്റെ വീഡിയോ വൈറലായി. പ്രിയങ്കയെ താമസിപ്പിച്ചിരിക്കുന്നത് വൃത്തിയില്ലാത്ത മുറിയിലാണെന്നും പ്രിയങ്ക സ്വയം മുറി വൃത്തിയാക്കിയെന്നും കോൺഗ്രസ് പറഞ്ഞു. ഉത്തർപ്രദേശിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് സിതാപ്പൂർ. കസ്റ്റഡിയിലെടുത്ത പ്രിയങ്കയെ പൊലീസ് സീതാപ്പൂരിലെ ഗസ്റ്റ്ഹൗസിലാണ് പാർപ്പിച്ചത്. ഇവിടം ചൂലെടുത്ത് വൃത്തിയാക്കുന്ന പ്രിയങ്കയുടെ വീഡിയോ ദേശീയ മാദ്ധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. വൻ പൊലീസ് സന്നാഹത്തെയാണ് പ്രിയങ്കയെയും സംഘത്തെയും തടയാൻ യു.പി പൊലീസ് നിയോഗിച്ചത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിനോട് വാഗ്വാദത്തിൽ ഏർപ്പെടുന്ന പ്രിയങ്കയുടെ വീഡിയോയും പുറത്തുവന്നിരുന്നു. 'എന്നെ ആ കാറിലേക്ക് മാറ്റുകയാണെങ്കിൽ ഞാൻ നിങ്ങൾക്കെതിരെ കിഡ്നാപ്പിംഗിന് പരാതി നൽകും."- തന്റെ വാഹനവ്യൂഹം തടഞ്ഞ പൊലീസിന് നേരെ കയർക്കുന്ന പ്രിയങ്കയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. തനിക്ക് ചുറ്റും പൊലീസുകാർ വലയം തീർത്തെങ്കിലും പ്രിയങ്ക പിന്മാറിയില്ല. ഒടുവിൽ അവരെ പിടിച്ചുവലിച്ചാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മന്ത്രിപുത്രനെ അറസ്റ്റ് ചെയ്യാൻ ധൈര്യമില്ലാത്ത പൊലീസുകാരാണ് തന്നെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |