മുംബയ്: മുംബയ് തീരത്തിന് സമീപം ആഡംബര കപ്പലിൽ ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ, സുഹൃത്ത് അർബാൻ മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച എന്നിവരെ ഒക്ടോബർ ഏഴുവരെ എൻ.സി.ബിയുടെ കസ്റ്റഡിയിൽവിട്ട് ബോംബെ ഹൈക്കോടതി.
അന്താരാഷ്ട്ര ലഹരി മാഫിയയുമായി ആര്യന് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഫോണിൽ നിന്ന് ലഭിച്ചെന്നും കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എൻ.സി.ബിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ അനിൽ സിംഗ് പറഞ്ഞു. ഫോൺ ചാറ്റിൽ കോഡ് ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. ബാങ്ക്, പണമിടപാടുകളുടെ കാര്യങ്ങളിലും വ്യക്തതവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാൽ കപ്പലിലെ ലഹരിപ്പാർട്ടിയുമായി ആര്യന് ബന്ധമില്ലെന്നും സംഘാടകർ അതിഥിയായി ക്ഷണിച്ചതാണെന്നും ആര്യന്റെ അഭിഭാഷകൻ സതീഷ് മാൻഷിൻഡെ വാദിച്ചു. കപ്പലിൽ വച്ച് ആര്യൻ ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും വാദിച്ചു.
മുംബയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട കോർഡിലിയ ഗ്രൂപ്പിന്റെ എം.വി എംപ്രസ് കപ്പലിൽ ഞായറാഴ്ച നടന്ന ലഹരിവേട്ടയിൽ ആര്യൻ ഖാൻ, സുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൻമുൻ ധമേച, ഇസ്മീത് സിംഗ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരെയാണ് അറസ്റ്റ് ചെയ്ത്ത്. ഇവരിൽ നിന്ന് 13 ഗ്രാം കൊക്കെയ്ൻ, അഞ്ചു ഗ്രാം എം.ഡി.എം.എ, 21 ഗ്രാം ചരസ്, 22 ലഹരിഗുളികകൾ, 1.33 ലക്ഷം രൂപ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു.
മലയാളിയും അറസ്റ്റിൽ
ആര്യൻ ഖാനും സുഹൃത്ത് അർബാസിനും ലഹരിമരുന്ന് എത്തിച്ചുനൽകിയ കേസിൽ മലയാളിയായ ശ്രേയസ് നായരെ എൻ.സി.ബി അറസ്റ്റ് ചെയ്തു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആര്യന്റെയും അർബാസിന്റെയും വാട്സാപ്പ് ചാറ്റുകളിലാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. മൂവരും തമ്മിൽ നേരത്തെ പരിചയമുണ്ട്. ചില പാർട്ടികളിൽ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും കണ്ടെടുത്തു. ലഹരിപ്പാർട്ടി നടന്ന കപ്പലിൽ ശ്രേയസും യാത്രചെയ്യാൻ പദ്ധതിയിട്ടിരുന്നെങ്കിലും ചില കാരണങ്ങളാൽ യാത്ര ഒഴിവാക്കുകയായിരുന്നു.
ഗുർഗാവിൽ നിന്നാണ് ശ്രേയസ് നായർ അറസ്റ്റിലായതെന്നാണ് വിവരം. ഉന്നത ബന്ധങ്ങളുള്ള മയക്കുമരുന്ന് വിതരണക്കാരനാണിയാൾ. ആഡംബര കപ്പലിൽ നടന്ന ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത 25ഓളം പേർക്ക് ഇയാളാണ് മയക്കുമരുന്ന് എത്തിച്ചു നൽകിയതെന്നാണ് എൻ.സി.ബി പറയുന്നത്. എം.ഡി.എം.എ അടക്കമുള്ള നിരോധിത മയക്കു മരുന്നുകൾ ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഡാർക്നെറ്റ് വഴിയാണ് ഓർഡറുകൾ സ്വീകരിക്കുന്നത്. ക്രിപ്റ്റോകറൻസി വഴിയാണ് പ്രതിഫലം പറ്റുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |