ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മലയാളി
ഉൾപ്പെടെ നാല് ജവാന്മാരും,ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസറും വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുന്നു.
കൊല്ലം ഓടനാവട്ടം കുടവട്ടൂർ ശില്പാലയത്തിൽ ഹര കുമാറിന്റെയും ബീനയുടെയും മകൻ വൈശാഖ് (25) ആണ് വീരമൃത്യു വരിച്ച മലയാളി. ബിരുദ വിദ്യാർത്ഥിനി ശില്പ സഹോദരി. നാലു വർഷം മുമ്പാണ് വൈശാഖ് കരസേനയിൽ ചേർന്നത്. അവധിക്ക് നാട്ടിലെത്തിയ ശേഷം ആറ് മാസം മുമ്പാണ് മടങ്ങിയത്.
പൂഞ്ച് ജില്ലയിൽപ്പെട്ട സുരൻകോട്ട് ഡി.കെ.ജി (ദേരാ കി ഗലി) വന മേഖലയിൽ ആയുധധാരികളായ അഞ്ച് ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് അഞ്ചു പേരും
വീരമൃത്യു വരിച്ചത്. ഭീകരർ ഒളിഞ്ഞിരുന്ന് വെടിയുതിർക്കുകയായിരുന്നു. പ്രദേശത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ച് പേർക്ക് ജീവൻ നഷ്ടമായി. ജസ്‌വീന്ദർ സിംഗ്, മൻദീപ് സിഗ്, ഗജ്ജൻ സിംഗ്, സരജ് സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു നാലു പേർ. ലഷ്‌കറിന്റെ ഉപഘടകമായ ദ റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
വനത്തിൽ ഭീകരർ മാരകായുധങ്ങളുമായി ഒളിച്ചിരിപ്പുണ്ടെന്ന് സൈനിക വക്താവ് പറഞ്ഞു. നേരത്തെ അനന്ത്നാഗിലും ബന്ദിപോരയിലും നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. ഇതിലൊരാളായ ഇംതിയാസ് അഹമ്മദ് ദറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ കാശ്മീരിലെ സാധാരണക്കാരെ വെടിവച്ച് കൊന്നത്. കഴിഞ്ഞ ഏഴു ദിവസത്തിനിടെ 7 പേർ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഭീകരരുമായി ബന്ധമുള്ള 900ഓളം പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തിരുന്നു.
അഫ്ഗാനിൽ താലിബാൻ അധികാരമേറിയതിന് പിന്നാലെ, തീവ്ര നിലപാടുകൾ കടുപ്പിച്ച പ്രവർത്തകർ സാധാരണക്കാരെ അക്രമങ്ങൾക്ക് ഇരയാക്കുകയായിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |