ന്യൂഡൽഹി: ഇന്ത്യയ്ക്ക് 25 വർഷത്തേക്കുള്ള അടിത്തറ പാകുകയെന്ന ലക്ഷ്യത്തോടെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ അടിസ്ഥാന സൗകര്യ വികസനം നടപ്പിലാക്കുന്ന പി.എം ഗതി ശക്തി പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌തു.
ഇന്ത്യയിലെ ജനങ്ങൾ, വ്യവസായങ്ങൾ, വാണിജ്യ മേഖല, നിർമാതാക്കൾ, കൃഷിക്കാർ തുടങ്ങിയവരുടെ കൂട്ടായ്മയിലൂടെയാണ് ഗതിശക്തി നടപ്പാക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡൽഹി പ്രഗതി മൈതാനത്തെ പുതിയ പ്രദർശന നഗരിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. രാജ്യത്തെ മിക്ക രാഷ്ട്രീയ കക്ഷികളും അടിസ്ഥാന സൗകര്യ വികസനം പ്രാധാന്യത്തോടെ കാണുന്നില്ലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'പ്രകടനപത്രികയില്‍ അതു ദൃശ്യമല്ല. അനിവാര്യമായ അടിസ്ഥാന സൗകര്യ വികസനത്തെ ചില പാർട്ടികൾ വിമര്‍ശിക്കുന്നു. സുസ്ഥിര വികസനത്തിനായി ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യ വികസനം ഉണ്ടാകണമെന്ന വസ്തുത ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ ആസൂത്രണവും നടപ്പിലാക്കലും തമ്മിലുള്ള അന്തരം നിർമാണം തടസപ്പെടുന്നതിനും ബഡ്ജറ്റ് തുക പാഴാകുന്നതിനും ഇടയാക്കുന്നു. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിച്ച് മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിൽ വിഭവങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുകയാണ് പി.എം ഗതിശക്തിയുടെ ലക്ഷ്യം. ഉദ്യേശിച്ച സമയത്തിന് മുമ്പ് പദ്ധതികൾ പൂർത്തിയാക്കാനും ശ്രമിക്കും. 2014ൽ അധികാരമേറ്റപ്പോൾ നൂറുകണക്കിന് മുടങ്ങിയ പദ്ധതികൾ ഒറ്റ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവന്ന് പൂർത്തിയാക്കിയിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ 16 വകുപ്പുകൾ ഒരുമിച്ച് പ്രവർത്തിക്കും. ചരക്ക് ഗതാഗതത്തിനായി റോഡ്, റെയിൽ വഴിയുള്ള നിരവധി പദ്ധതികളും ലക്ഷ്യമിടുന്നു. 16 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ട്രെയിനുകളും രണ്ട് ലക്ഷം കിലോമീറ്റർ ദേശീയപാതകളും നടപ്പിലാക്കും. രാജ്യത്ത് നിലവിലുള്ള ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി 35000 കിലോമീറ്ററിൽ വ്യാപിപ്പിക്കും. 11 വ്യവസായ ഇടനാഴികളും വ്യവസായങ്ങൾക്കായി 25,000 ഏക്കർ സ്ഥലവും സൃഷ്ടിക്കും. രാജ്യത്ത് 220 പുതിയ വിമാനത്താവളങ്ങൾ തുടങ്ങും. പ്രതിരോധ മേഖലയിൽ 1.7 ലക്ഷം കോടിയുടെ വരുമാനം ഉണ്ടാക്കുന്ന പദ്ധതികൾ നടപ്പിലാക്കും. ഇന്ത്യയിലെ തദ്ദേശീയ ഉത്പന്നങ്ങള്‍ക്കും, ഉത്പാദകര്‍ക്കും ആഗോളതലത്തിൽ യശസ്സ് നല്‍കുന്ന പദ്ധതികൾ ഗതിശക്തി മാസ്റ്റർ പ്ലാനിലുണ്ടാകും. ഇത് ആഗോള വിപണിയിലെ എതിരാളികളെ നേരിടാന്‍ ഇന്ത്യന്‍ ഉത്പാദകരെ സഹായിക്കുമെന്നും മോദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |