ചെന്നൈ: തമിഴ്നാട്ടിലെ ഒമ്പതു ജില്ലകളിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് മിന്നും ജയം. 140 ജില്ലാ പഞ്ചായത്ത് വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 138 ഇടങ്ങളിലും ഡി.എം.കെ സഖ്യം ജയിച്ചു. രണ്ടു ഇടങ്ങളിൽ മാത്രമാണ് എ.ഐ.എ.ഡി.എം.കെ. സഖ്യത്തിന് ജയിക്കാനായത്. 1381 പഞ്ചായത്ത് യൂണിയൻ വാർഡുകളിൽ 1008 വാർഡുകളും ഡി.എം.കെ സഖ്യം നേടി. 207 സീറ്റുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. ചില വാർഡുകളിലെ ഫലം കൂടി വരാനുണ്ട്. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, എം.ഡി.എം.കെ തുടങ്ങിയ പാർട്ടികൾ ഡി.എം.കെ നേതൃത്വത്തിലുള്ള സംഖ്യത്തിലാണ്. ബി.ജെ.പിയും തമിഴ് മാനില കോൺഗ്രസുമാണ് എ.ഐ.എ.ഡി.എം.കെയുടെ പ്രധാന ഘടകകക്ഷികൾ. ബി.ജെ.പി ഒറ്റയ്ക്കാണ് കള്ളക്കുറിച്ചി ജില്ലയിൽ മത്സരിക്കുന്നത്. അധികാരത്തിലേറിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിലുണ്ടായ നേട്ടം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൂടുതൽ കരുത്തേകിയിരിക്കയാണ്. ജനങ്ങൾക്ക് സ്റ്റാലിൻ നന്ദി അറിയിച്ചു.
മിന്നും തുടക്കവുമായി വിജയ് ആരാധക സംഘടന
രാഷ്ട്രീയത്തിൽ ഇറങ്ങാതെ തന്നെ തമിഴ്നാട്ടിൽ വലിയ ചലനമുണ്ടാക്കിയിരിക്കയാണ് ഇളയദളപതി വിജയ്. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയ് ആരാധകരുടെ സംഘടനയായ മക്കൾ ഇയക്കം മിന്നും വിജയം നേടി. ഒമ്പത് ജില്ലകളിലായി 169 ഇടങ്ങളിൽ സ്വതന്ത്ര സ്ഥാനർത്ഥികളായി മത്സരിച്ച സംഘടനയുടെ 121 അംഗങ്ങൾ വിജയിച്ചു. കാഞ്ചീപുരം, ചെങ്കൽപേട്ട്, വില്ലുപുരം, റാണിപേട്ട്, തിരുപ്പത്തൂർ തെങ്കാശി തുടങ്ങിയ ജില്ലകളിലാണ് വിജയ് ആരാധകർ വിജയിച്ചുകയറിയത്. എന്നാൽ വിജയത്തിൽ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നേരത്തെ, നിയമസഭാതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിജയിന്റെ പേരിൽ അച്ഛൻ ചന്ദ്രശേഖർ പാർട്ടി ആരംഭിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ വിജയ് എതിർത്തു. തന്റെ പേര് ഉപയോഗിച്ച് പാർട്ടി രൂപീകരിക്കുന്നതിൽ നിന്നും യോഗം ചേരുന്നത് അടക്കമുള്ള കാര്യങ്ങളിൽനിന്നും മാതാപിതാക്കൾ അടക്കമുള്ളവരെ തടയണമെന്ന് ആവശ്യപ്പെട്ട് വിജയ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധകരുടെ സംഘടനയ്ക്ക് വിജയ് അനുമതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |