ബോസ്റ്റൺ: ലഖിംപൂർ ഖേരിയിൽ നാലു കർഷകരടക്കം എട്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ. യു.എസിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ധനമന്ത്രി ഹാർവാർഡ് കെന്നഡി സ്‌കൂളിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു.
എന്തുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിർന്ന മന്ത്രിമാരും ലഖിംപൂർ സംഭവത്തിൽ മൗനം പാലിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ പ്രതികരിക്കാത്തതെന്നും വിദ്യാർത്ഥികൾ മന്ത്രിയോട് ചോദിച്ചു.
ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനമായതിനാലാണ് മറ്റുള്ളവർ ലഖിംപൂർ വലിയ വിഷയമായി ഉയർത്തിക്കാണിക്കുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.
രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്.
ഒരിടത്ത് മാത്രം സംഭവിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ച് മാത്രമല്ല, രാജ്യമൊട്ടാകെ നടക്കുന്ന കാര്യങ്ങളിൽ എനിക്ക് ആശങ്കയുണ്ട്. എന്റെ പാർട്ടിയോ പ്രധാനമന്ത്രിയോ ഇക്കാര്യത്തിൽ പ്രതിരോധത്തിലല്ല. ഇന്ത്യയെ പ്രതിരോധിക്കുന്നതാണ്. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കും. പാവപ്പെട്ടവരുടെ നീതിക്കുവേണ്ടി സംസാരിക്കും. അതിൽ ഞാൻ പരിഹസിക്കപ്പെടില്ല. പരിഹസിക്കുകയാണെങ്കിൽ സോറി, നമുക്ക് വസ്തുതകളെ കുറിച്ച് സംസാരിക്കാം. അതാണ് നിങ്ങൾക്കുള്ള ഉത്തരം.
ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴെല്ലാം നിങ്ങളും ഇന്ത്യയെ അറിയാവുന്ന ഡോ. അമർത്യാസെൻ ഉൾപ്പടെയുള്ളവരും അത് ഉയർത്തിക്കാട്ടുമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ആവശ്യാർത്ഥം മാത്രമല്ല വിഷയങ്ങൾ ഉയർത്തേണ്ടത്. ആശിഷ് മിശ്ര തെറ്റ് ചെയ്‌തെങ്കിൽ അത് കണ്ടുപിടിക്കാൻ വിശദമായ അന്വേഷണം നടത്തുകയാണെന്നും നിർമല പറഞ്ഞു.
സർക്കാർ പാസാക്കിയ പുതിയ മൂന്ന് കാർഷിക നിയമങ്ങൾ ഒരു ദശകത്തിലേറെ വിവിധ പാർലമെന്ററി കമ്മിറ്റികൾ ചർച്ച ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
കൽക്കരി ക്ഷാമമില്ല
രാജ്യത്ത് കൽക്കരി ക്ഷാമമില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് കൽക്കരി ക്ഷാമം ഉണ്ടെന്ന വാർത്ത തീർത്തും അടിസ്ഥാനരഹിതമാണെന്നും ഇന്ത്യ വൈദ്യുതി മിച്ചമുള്ള രാജ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |