കൊല്ലം: ജില്ലയിലെ എൽ.പി സ്കൂൾ അസിസ്റ്റന്റ് ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ട 800ഓളം ഉദ്യോഗാർത്ഥികളെ പ്രതിസന്ധിയിലാക്കി പി.എസ്.സി. കൊല്ലത്ത് നിന്ന് ഷോർട്ട് ലിസ്റ്റിൽ ഉള്ളവരുടെ മാത്രം സർട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും തലസ്ഥാനത്ത് നടത്താനാണ് പി.എസ്.സിയുടെ തീരുമാനം. അഭിമുഖത്തിൽ പങ്കെടുക്കേണ്ട പി.എസ്.സി അംഗങ്ങൾക്ക് തങ്ങാൻ കൊല്ലത്ത് മികച്ച താമസ സൗകര്യമില്ലാത്തത് മൂലമാണ് തിരുവനന്തപുരത്തേയ്ക്ക് മാറ്റിയതെന്നാണ് പി.എസ്.സി പറയുന്നത്. അതേസമയം, സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ കൊല്ലം ചിന്നക്കടയിൽ റസ്റ്റ് ഹൗസ് അടക്കമുള്ള സൗകര്യങ്ങൾ നിലവിലുണ്ട്.
നവംബർ 10 മുതലാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്.
രാവിലെ ഏഴരയ്ക്ക് സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങും. 9.30 മുതലാണ് അഭിമുഖം. മലയോര മേഖലയിലുള്ളവരടക്കം പട്ടികയിലുണ്ട്. ഇവർ രാവിലെ ഏഴരയ്ക്ക് തിരുവനന്തപുരത്ത് എത്തണമെങ്കിൽ പുലർച്ചെ മൂന്നിനെങ്കിലും വീട്ടിൽ നിന്നിറങ്ങണം.
കൃത്യസമയത്ത് തിരുവനന്തപുരത്തെത്താൻ കെ.എസ്.ആർ.സി.ടി, ട്രെയിൻ സർവീസുകളില്ല.അത് മൂലം ഉദ്യോഗാർത്ഥികൾ ടാക്സി പിടിക്കുകയോ തലേന്നെത്തി ഹോട്ടലിൽ തങ്ങുകയോ ചെയ്യണം.
ഓൺലൈൻ പരീക്ഷാ കേന്ദ്രവുമില്ല
കൊല്ലം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് പി.എസ്.സിക്ക് മേഖല ഓഫീസുകളുള്ളത്. കൊല്ലത്തു മാത്രം ഇതുവരെ ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കിയിട്ടില്ല. ആണ്ടാമുക്കത്ത് മേഖല ഓഫീസും ജില്ല ഓഫീസും ഒരു കെട്ടിടത്തിൽ വാടകയ്ക്കാണ് പ്രവർത്തിക്കുന്നത്. ഇവിടത്തെ സ്ഥലപരിമിതിയാണ് ഓൺലൈൻ പരീക്ഷാകേന്ദ്രം ഒരുക്കാത്തതിന്റെ കാരണമായി പറയുന്നത്. രണ്ട് ഓഫീസുകളും വെള്ളയിട്ടമ്പലത്തെ ബി.എസ്.എൻ.എല്ലിന്റെ കെട്ടിടത്തിലേക്ക് മാറ്റാൻ ആലോചന നടന്നിരുന്നു. പി.എസ്.സി ചെയർമാനും അംഗങ്ങളും കെട്ടിടം സന്ദർശിച്ചിരുന്നു. ചതുരശ്രയടിക്ക് പ്രതിമാസം 21 രൂപ വാടകയെന്ന ധാരണയിലുമെത്തി. പിന്നീട് നടപടികളുണ്ടായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |