ഭീകരരെ സഹായിച്ച മൂന്നുപേർ പിടിയിൽ
ശ്രീനഗർ: ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിലെ വാൻപോ മേഖലയിൽ ഇന്നലെ രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികൾ വെടിയേറ്റ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ബീഹാറിൽ നിന്നുള്ള രാജ രഷി ദേവ്, ജോഗീന്ദർ രഷി ദേൽ എന്നിവരാണ് കൊല്ലപ്പെട്ടത്. തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയാണ് ഭീകരർ ഇവർക്ക് നേരെ വെടിവച്ചത്.തൊഴിലാളികൾക്ക് നേരെ ആറ് തവണ വെടിവച്ചെന്നാണ് വിവരം.
ഇതോടെ കഴിഞ്ഞ 15ദിവസത്തിനിടെ കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം പതിനൊന്നായി. ഇതിൽ അഞ്ച് പേർ അന്യസംസ്ഥാനത്തൊഴിലാളികളാണ്. കാശ്മീരിൽ നിന്ന് തദ്ദേശീയരല്ലാത്തവരെ ഭയപ്പെടുത്തി ഓടിക്കാനുള്ള ഭീകരരുടെ ശ്രമമാണിതെന്ന് പൊലീസ് പറഞ്ഞു. ഇതേതുടർന്ന് കാശ്മീരിലുള്ള എല്ലാ അന്യസംസ്ഥാനത്തൊഴിലാളികളും അടുത്തുള്ള ആർമി അല്ലെങ്കിൽ പൊലീസ് ക്യാമ്പിലേക്ക് മാറണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചു. പുറത്തുനിന്നുള്ള ഏതാണ്ട് 50,000 ത്തോളം തൊഴിലാളികൾ കാശ്‌മീരിലുണ്ടെന്നാണ് കണക്ക്.
ശനിയാഴ്ച ബീഹാറിൽ നിന്നുള്ള വഴിയോര കച്ചവടക്കാരനും ഉത്തർപ്രദേശിൽ നിന്നുള്ള ഒരു മരപ്പണിക്കാരനും ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ഒരാഴ്ചയായി കാശ്മീരിൽ നടക്കുന്ന തുടർച്ചയായി 9 ഏറ്റുമുട്ടലുകളിലായി 13 ഭീകരരെ സുരക്ഷാസേന വധിച്ചു. 9 സൈനികർ വീരമൃത്യു വരിച്ചു.
പുൽവാമയിൽ ഇന്നലെ ഭീകരർക്ക് സഹായമെത്തിച്ചു നൽകിയ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. ഒരമ്മയും മകനും ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.
സാധാരണക്കാരുടെ നേർക്കുള്ള ഭീകരാക്രമണം താഴ്വരയിൽ ഭീതി ജനിപ്പിച്ചിട്ടുണ്ട്. ഇത് ട്രാൻസിറ്റ് ക്യാമ്പുകളിൽ താമസിക്കുന്ന കാശ്‌മീരി പണ്ഡിറ്റ് കുടുംബങ്ങളുടെ പലായനത്തിനിടയാക്കിയെന്നാണ് റിപ്പോർട്ട്. കാശ്മീരി കുടിയേറ്റക്കാർക്കായുള്ള പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതി പ്രകാരം ജോലി നേടി താഴ്വരയിലേക്ക് മടങ്ങിയ സർക്കാർ ജീവനക്കാർ ഉൾപ്പെടെ ഡസൻ കണക്കിന് കുടുംബങ്ങൾ സംസ്ഥാനം വിട്ടുപോയെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |