ജയ്‌പൂർ: താൻ കാശ്‌മീർ ഗവർണറായിരിക്കെ, ശ്രീനഗറിന്റെ 50-100 കി.മീറ്റർ ചുറ്റളവിൽ പ്രവേശിക്കാൻ പോലും ഭീകരർ ധൈര്യം കാണിച്ചിട്ടില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക് പറഞ്ഞു.
'ഞാൻ അവിടെ ഉണ്ടായിരുന്ന കാലത്ത് സൈന്യത്തിന് നേരെ കല്ലേറ് നടന്നിരുന്നില്ല. ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടന്നിരുന്നില്ല. ആരും അവിടെ കൊല്ലപ്പെട്ടിരുന്നില്ല. ശ്രീനഗറിന്റെ 50-100 കിലോമീറ്റർ പരിധിയിൽ പ്രവേശിക്കാൻ പോലും ഭീകരർ ധൈര്യപ്പെട്ടിരുന്നില്ല. എന്നാൽ ഇന്നവർ കൊലപാതകങ്ങൾ നടത്തുകയാണ്. ഇത്തരം സംഭവങ്ങൾ വേദനയുണ്ടാക്കുന്നതാണ്. ശക്തമായി അപലപിക്കേണ്ടതും.'- സത്യപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ലഖിംപുർ ഖേരി സംഭവത്തിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രിക്ക് തത്സ്ഥാനത്ത് തുടരാനുള്ള അർഹതയില്ലെന്നും മാലിക്ക് പറഞ്ഞു. രാജി ആവശ്യപ്പെടുന്നതിൽ ചില പ്രശ്നങ്ങളുണ്ട്. ഇത്തരത്തിൽ ആവശ്യങ്ങൾ ഉന്നയിക്കുകയാണെങ്കിൽ മന്ത്രിമാർക്ക് എന്നും രാജിവയ്ക്കേണ്ടിവരുമെന്നും മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മാലിക്ക് പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണം
പ്രക്ഷോഭം നടത്തുന്ന കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് മാലിക്ക് കേന്ദ്രത്തിനോട് അഭ്യർത്ഥിച്ചു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തപക്ഷം ഈ സർക്കാരിന് വീണ്ടും അധികാരത്തിലെത്താനാവില്ല
.പടിഞ്ഞാറൻ ഉത്തർപ്രദേശിൽ നിന്നുള്ള ജാട്ട് നേതാവാണ് സത്യപാൽ മാലിക്ക്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ബി.ജെ.പി നേതാക്കൾക്ക് കയറാകാത്ത സ്ഥിതിയാണെന്ന് അദ്ദേഹം പറഞ്ഞു.
കർഷകർക്കവേണ്ടി ഗവർണർ പദവി ഉപേക്ഷിക്കമോ എന്ന ചോദ്യത്തിന് കർഷകർക്കൊപ്പമാണ് താനെന്നായിരുന്നു മറുപടി.
'എന്നാൽ നിലവിൽ പദവി ഉപേക്ഷിക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കിൽ അതും ചെയ്യും.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും അടക്കമുള്ളവരുമായി വഴക്കിടേണ്ടിവന്നു. നിങ്ങൾ ചെയ്യുന്നത് തെറ്റാണെന്നും ഇങ്ങനെയൊന്നും ചെയ്യരുതെന്നും അവരോട് പറഞ്ഞു. താങ്ങുവില നിയമാനുസൃതമായി ഉറപ്പാക്കാൻ കേന്ദ്രം തയാറായാൽ പ്രശ്നം പരിഹരിക്കപ്പെടും. മൂന്ന് കർഷക നിയമങ്ങളുടെ കാര്യത്തിൽ കർഷകർ ആശങ്കപ്പെടേണ്ടതില്ല. കാരണം കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീം കോടതി താത്കാലികമായി തടഞ്ഞിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു സന്ദേശവും പരസ്യമായി നൽകാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ എന്റെ അഭിപ്രായം വ്യക്തിപരമായി അദ്ദേഹത്തെ അറിയിക്കും.'-മാലിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |