ന്യൂഡൽഹി: തെളിവില്ലാത്തതിനെ തുടർന്ന് ടൂൾക്കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശരവിയ്ക്കെതിരായ അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ടുകൾ.
കുറ്റപത്രം പോലും സമർപ്പിക്കാതെയാണ് അന്വേഷണ ഏജൻസി കേസ് അവസാനിപ്പിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ 9 മാസമായി കേസിൽ കാര്യമായി മാറ്റം വരാത്ത സാഹചര്യത്തിലാണിത്. കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ ട്യുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റ് രൂപകല്പന ചെയ്തെന്നാരോപിച്ചാണ് കഴിഞ്ഞ ഫെബ്രുവരി 13ന് 22കാരിയായ ദിശയെ ബംഗളൂരുവിൽ നിന്ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
ടൂൾ കിറ്റ് എഡിറ്റ് ചെയ്യുകയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ദിശയ്‌ക്കെതിരായ കേസ്. രാജ്യദ്രോഹം, മതസ്പർദ്ധ വളർത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
'ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ ഇന്ത്യ' എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് ദിശ. ഇവർക്ക് ജാമ്യം ലഭിച്ചതിന് ശേഷവും പല തവണ കേസിൽ അന്വേഷണം നടത്തിയിരുന്നു. എന്നാൽ ക്രിമിനൽ ഗൂഢാലോചനയുമായി അവരെ ബന്ധിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |