ഒഴുക്കികളഞ്ഞത് 30 കോടിയുടെ
വൈദ്യുതിക്കുള്ള ജലം
തൊടുപുഴ: ഇടുക്കി സംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ അവസാന ഷട്ടറും എട്ട് ദിവസത്തിന് ശേഷം അടച്ചു. ഇന്നലെ ഉച്ചയ്ക്ക് ജലനിരപ്പ് 2397.90 അടിയായി താഴ്ന്നതോടെയാണ് അവസാന ഷട്ടറും അടച്ചത്. 19ന് രാവിലെ മുതലാണ് മൂന്ന് ഷട്ടറുകൾ 35 സെന്റി മീറ്റർ വീതം തുറന്ന് സെക്കൻഡിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പെരിയാറിലേക്ക് ഒഴുക്കിയത്. പിന്നീട് മഴ കുറഞ്ഞതോടെ 22ന് ഉച്ചയ്ക്ക് രണ്ട് ഷട്ടറുകൾ അടച്ചു. ശേഷിക്കുന്ന ഒരു ഷട്ടർ 35 സെന്റി മീറ്ററിൽ നിന്ന് 40 സെന്റി മീറ്ററായി ഉയർത്തുകയും ചെയ്തു. ഇതോടെ പുറത്തേക്കൊഴുകുന്ന ജലത്തിന്റെ അളവ് 40,000 ലിറ്ററായി കുറഞ്ഞു. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് ജലനിരപ്പ് താഴ്ന്നതോടെ ഇന്നലെ ഉച്ചയ്ക്ക് അവസാന ഷട്ടറും അടയ്ക്കുകയായിരുന്നു.
എട്ട് ദിവസത്തിനിടെ ഷട്ടറുകളിലൂടെ ഒഴുക്കി കളഞ്ഞത് 30.63 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലം. ഷട്ടർ തുറന്ന 19ന് രാവിലെ 10.59 മുതൽ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിവരെയുള്ള 195 മണിക്കൂറിനിടെ 46.296 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ആകെ ഒഴുക്കിവിട്ടത്. ഇത് 6.8 കോടി യൂണിറ്റിന് ആവശ്യമായ വെള്ളം വരും. 680 ലിറ്റർ വെള്ളമാണ് ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം ഭൂഗർഭ നിലയത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായി വരുന്നത്. ഇപ്പോൾ കേരളം വൈദ്യുതി വിൽക്കുന്ന ശരാശരി നിരക്കായ യൂണിറ്റിന് 4.5 രൂപ തോതിൽ കണക്ക് കൂട്ടുമ്പോഴിത് 30.63 കോടി വരും. അതേ സമയം ചെറുതോണി അണക്കെട്ട് തുറന്ന ദിവസം മുതൽ ഇന്നലെ രാവിലെ ഏഴ് മണിവരെ മൂലമറ്റം പവർഹൗസിൽ ഉത്പാദിപ്പിച്ചത് 103.66 മില്യൺ യൂണിറ്റ് വൈദ്യുതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |