ലക്‌നൗ: സഹപാഠിയെ കടിച്ച രണ്ടാം ക്ളാസുകാരനെ കെട്ടിടത്തിന് മുകളിൽ നിന്ന് തലകീഴായി തൂക്കിപിടിച്ച് താഴേക്കിടുമെന്ന് ഭീഷണിപ്പെടുത്തിയ പ്രധാന അദ്ധ്യാപകൻ അറസ്റ്റിൽ. യു.പിയിലെ മിർസാപൂരിലെ സ്‌കൂളിലാണ് കിരാത സംഭവം.
സ്കൂൾ കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് കുട്ടിയുടെ കാലിൽ പിടിച്ച് തലകീഴായി തൂക്കിയിട്ട ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് നടപടി എടുത്തത്. പ്രധാന അദ്ധ്യാപകൻ മനോജ് വിശ്വകർമ്മയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അറസ്റ്റിലായത്.
വ്യാഴാഴ്ച ഉച്ചഭക്ഷണസമയത്ത് വിദ്യാർത്ഥികൾ പുറത്ത് കളിക്കുന്നതിനിടെയാണ് സോനു യാദവ് എന്ന രണ്ടാം ക്ലാസുകാരൻ സഹപാഠിയെ കടിച്ചത്.
സംഭവമറിഞ്ഞ അദ്ധ്യാപകൻ മനോജ് വിശ്വകർമ്മ, സോനുവിനെ ബലമായി മുകളിലത്തെ നിലയിലേക്ക് വലിച്ചിഴച്ചു. കാലിൽ പിടിച്ച് തലകീഴായി തൂക്കി 'സോറി' പറഞ്ഞില്ലെങ്കിൽ താഴെയിടുമെന്ന് ഭീഷണിപ്പെടുത്തി. മറ്റ് വിദ്യാർത്ഥികൾ നോക്കിനിൽക്കെയാണിത്.
നിലവിളികേട്ട് കൂടുതൽ വിദ്യാർത്ഥികൾ തടിച്ചുകൂടിയതോടെയാണ് സോനുവിനെ വിട്ടയച്ചത്.
'സോനു വളരെ വികൃതിയാണ്. അവൻ കുട്ടികളെയും അദ്ധ്യാപകരെയും കടിക്കുന്നു. അവനെ തിരുത്താൻ അവന്റെ അച്ഛനാണ് ആവശ്യപ്പെട്ടത്. അതിനാൽ ഞങ്ങൾ അവനെ ഭയപ്പെടുത്താൻ ശ്രമിച്ചതാണ്.'- മനോജ് പറഞ്ഞു.
പ്രധാനാദ്ധ്യാപകന്റെ പ്രവൃത്തി തെറ്റായിരുന്നുവെന്നും എന്നാൽ അദ്ദേഹം സ്‌നേഹം കൊണ്ടാണ് അങ്ങനെ പെരുമാറിയതെന്നും മകന് പ്രശ്നമൊന്നുമില്ലെന്നും തങ്ങൾക്ക് പരാതിയില്ലെന്നും കുട്ടിയുടെ പിതാവ് രഞ്ജിത് യാദവും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |