ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകൾ മൗനം പാലിക്കുന്നുവെന്ന് വിമർശിച്ച് സുപ്രീംകോടതി മുൻ ജസ്റ്റിസ് മദൻ ലോക്കൂർ.
കമ്മിഷനുകൾ യാതൊന്നും ചെയ്യുന്നില്ലെന്ന് ഇത് സംബന്ധിച്ച പൊതുപരിപാടിയിൽ വിമർശിച്ച ലോക്കൂർ, മണിപ്പൂരിലെ ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സി.ബി.ഐ അടയിരിക്കുകയാണെന്നും വിമർശിച്ചു. ഒന്നും ചെയ്യാത്ത കമ്മഷനുകളെ നിരോധിക്കണം. എന്തിന് വെറുതെ ഇതിന് കൂടി പണം മുടക്കണം. 1980നും 2011നും ഇടയിൽ മണിപ്പൂരിൽ നടന്ന 1,528 ഏറ്റുമുട്ടൽ കൊലപാതകങ്ങളെക്കുറിച്ച് മൂന്ന് പ്രാവശ്യത്തിലേറെ സുപ്രീംകോടതിയിൽ
പരാമർശിക്കപ്പെട്ടു. എന്നാൽ കോടതി അത് കേൾക്കാനോ സ്വമേധായ കേസെടുക്കാനോ തയാറായില്ല. തോക്കിൻ തുമ്പിൽ നിറുത്തി ഇത്രയും പേരെ കൊലപ്പെടുത്തിയിട്ടും ഒരു എഫ്.ഐ.ആർ പോലുമെടുത്തില്ല. അന്വേഷണം സി.ബി.ഐക്ക് വിട്ടിട്ട് മൂന്ന് വർഷത്തിലേറെയായി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെക്കുറിച്ച് എന്തുകൊണ്ട് നിങ്ങൾ ചിന്തിക്കുന്നില്ല, ഒരാളെ കൊലപ്പെടുത്തി ശേഷം മൂന്നോ അഞ്ചോ ലക്ഷം രൂപ നൽകിയാൽ എല്ലാം കഴിഞ്ഞെന്നാണോ?- അദ്ദേഹം ചോദിച്ചു.
പ്രത്യേക സൈനികാധികാര നിയമം നിലനിൽക്കുന്ന മണിപ്പുരിൽ സൈന്യവും മറ്റ് സുരക്ഷാസേനകളും നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ സംബന്ധിച്ച് സി.ബി.ഐ അന്വേഷണം നടത്താൻ ജസ്റ്റിസ് മദൻ ലോക്കൂർ അദ്ധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് 2017ൽ ഉത്തരവിട്ടത്. ഇന്ത്യൻ ആർമിയുടെ യൂണിറ്റുകൾ ഉൾപ്പെടെയുള്ള സുരക്ഷാസേനകൾ വ്യാജ ഏറ്റുമുട്ടലുകളിൽ കൊലപ്പെടുത്തിയെന്ന് കരുതപ്പെടുന്ന 98 സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് സി.ബി.ഐയോട് സുപ്രീംകോടതി ആവശ്യപ്പെട്ടത്. എന്നാൽ അന്വേഷണം ഏങ്ങുമെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |