SignIn
Kerala Kaumudi Online
Thursday, 18 April 2024 7.13 PM IST

ചൈനയ്‌ക്ക് ശക്തമായ സന്ദേശം, ലഡാക്ക് പർവതങ്ങളിൽ ഇന്ത്യൻ സേനാവിന്യാസം

ladakh

മൂന്ന് ദിവസത്തെ സൈനികാഭ്യാസം

14,000 അടി ഉയരത്തിൽ സേനയെ ഇറക്കി

ലഡാക്ക്: അയ്യായിരം കിലോമീറ്റർ പ്രഹരപരിധിയിൽ ചൈനയെ ഉന്നമിടുന്ന അഗ്നി - 5 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെ ചൈനയ്‌ക്ക് ശക്തമായ സന്ദേശവുമായി ലഡാക്ക് അതിർത്തിയിലെ പർവതപ്രദേശങ്ങളിൽ ഇന്ത്യൻ കരസേന വ്യോമമാർഗ്ഗം അതിസാഹസികമായി സേനയെ വിന്യസിച്ചു.

കരസേനയുടെ ഏറ്റവും മികച്ച പാരാട്രൂപ്പ‌ർമാർ ഉൾപ്പെടുന്ന ശത്രുജീത് ബ്രിഗേഡ് ആണ് വ്യോമാഭ്യാസം നടത്തിയത്. മൈനസ് 20 ഡിഗ്രി കൊടുംതണുപ്പിൽ അപകടകരമാംവിധം അന്തരീക്ഷമർദ്ദം കുറഞ്ഞ 14,000 അടി ഉയരമുള്ള പർവതങ്ങളിലാണ് സേനയെ ഇറക്കിയത്. പ്രതികൂല കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ പരിശീലനം നേടിയ സ്പെഷ്യലിസ്റ്റ് സൈനികരെയും മിലിട്ടറി വാഹനങ്ങളും മിസൈലുകളും വിന്യസിച്ചു. അഞ്ച് താവളങ്ങളിൽ നിന്ന് അമേരിക്കൻ നിർമ്മിത സി - 130 ജെ, സോവിയറ്റ് നിർമ്മിത എ. എൻ 32 ട്രാൻസ്‌പോർട്ട് വിമാനങ്ങളിലാണ് ഇറക്കിയത്. ശീതകാലം തുടങ്ങിയതിനാൽ പർവതങ്ങളിലെ ഈ ദൗത്യം അതീവ ദുഷ്‌കരമായിരുന്നു.

ലഡാക്ക് മേഖലയിൽ പതിനെട്ട് മാസമായി ചൈനയുമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടത്തിവരുന്ന നിരവധി സൈനിക സന്നാഹങ്ങളുടെ ഭാഗമാണിത്. കിഴക്കൻ ലഡാക്കിന്റെ വടക്കൻ അതിർത്തിയോട് ചേർന്ന് ഉയർന്ന പർവത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിക്കാനും സേനയുടെ ദ്രുത പ്രതികരണ ശേഷിയും യുദ്ധ സന്നാഹങ്ങളും പരീക്ഷിക്കാനുമുള്ള അഭ്യാസങ്ങളാണ് നടത്തിയത്. തിങ്കളാഴ്ച ആരംഭിച്ച അഭ്യാസം ഇന്ന് സമാപിക്കും.

വിവിധ സൈനിക കേന്ദ്രങ്ങളുടെ ഏകോപനം, സൈനിക വിഭാഗങ്ങളുടെ ദ്രുതഗതിയിലുള്ള ഒത്തുചേരൽ, ശത്രുവിനെ അമ്പരപ്പിക്കുന്ന വേഗതയിൽ ലക്ഷ്യങ്ങൾ പിടിച്ചെടുക്കൽ, ആക്രമണ ഹെലികോപ്റ്ററുകളുടെയും സൈന്യത്തിന്റെയും യുദ്ധ ഡ്രില്ലുകൾ, വിമാനങ്ങളിൽ നിന്ന് പ്രാണവായു കരുതാതെയുള്ള വ്യോമഭടന്മാരുടെ ചാട്ടം തുടങ്ങിയ അഭ്യാസങ്ങളാണ് അരങ്ങേറിയത്.

ലഡാക്കിലെ സംഘർഷം പരിഹരിക്കാൻ ഒക്ടോബർ 10ന് നടന്ന 13ാമത്തെ സൈനിക ചർച്ച വിഫലമായിരുന്നു. ഇന്ത്യൻ സേനയുടെ നിർദ്ദേശങ്ങൾ ചൈനീസ് പീപ്പിൾസ് ആർമി നിരസിക്കുകയായിരുന്നു. അതിന് പിന്നാലെയാണ് ഇന്ത്യ കടുത്ത സൈനികാഭ്യാസങ്ങളിലേക്ക് കടന്നത്.

യഥാർത്ഥ നിയന്ത്രണ രേഖയിലെ എല്ലാ സെക്ടറുകളിലും ഇന്ത്യയും ചൈനയും അടിസ്ഥാന സൗകര്യങ്ങൾ ശക്തമാക്കി വരികയാണ്. കിഴക്കൻ ലഡാക്കിൽ സംഘർഷം തുടരുമ്പോൾ തന്നെ ചൈന സൈനിക പട്രോളിംഗ് ശക്തമാക്കിയിരിക്കയാണ്. കിഴക്കൻ സെക്ടറിൽ (അരുണാചൽ അതിർത്തി ) ഓരോ മേഖലയിലും ആധിപത്യം സ്ഥാപിക്കുന്ന വിധത്തിലാണ് ചൈനയുടെ പട്രോളിംഗ്. അതിന് ബദലായി ഇന്ത്യയും ശക്തമായ സൈനിക സന്നാഹങ്ങളാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, LADAKH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.